‘എടോ… കല്യാണത്തിനു ഞാന്‍ ഉണ്ടാവില്ല എന്ന് എന്റെ മനസ്സു പറയുന്നു, എന്തു വന്നാലും മോള്‍ടെ കല്യാണം മാറ്റിവയ്ക്കരുത്’..! ആ വാക്കുകള്‍ അറം പറ്റി, മകളുടെ വിവാഹത്തലേന്ന് എല്ലാം ഒരുക്കിവെച്ച് ഭര്‍ത്താവ് യാത്രയായി; ആ വാര്‍ത്ത ഉള്ളിലൊതുക്കി വിവാഹം നടത്തി, മകളെ യാത്രയാക്കി ഓടി മോര്‍ച്ചറിയിലേക്ക്; കണ്ണു നനയിച്ച് നടി ഗിരിജാ രവീന്ദ്രന്‍

കൊച്ചി: മക്കളുടെ വിവാഹം എല്ലാ മാതാപിതാക്കളുടേയും സ്വപ്‌നമാണ്. കാശില്ലെങ്കില്‍ പോലും പരമാവധി ആര്‍ഭാടമാക്കാന്‍ ശ്രമിക്കും.. ഇവിടെ ഇതാ കഷ്ടപ്പെട്ട് വിവാഹത്തിന്റെ തലേന്ന് ഓടി നടന്ന് എല്ലാം ശരിയാക്കിയല്ലോ ഇനി നാളെ മകളുടെ വിവാഹം, എന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോള്‍ അത് സംഭവിച്ചു.. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിങ്ങിപൊട്ടി നടി ഗിരിജാ രവീന്ദ്രന്‍.

വീട്ടിലെ പ്രാരാബ്ധം കാരണം ചെറുപ്പത്തില്‍ തന്നെ മുഖത്തു ചായം പൂശേണ്ടി വന്ന ആളാണ് ഗിരിജ. ഇതുവരെ ഇരുപത്തെണ്ണായിരം സ്റ്റേജുകളില്‍ കളിച്ചു. 1987-ല്‍ മധു മോഹന്‍ സംവിധാനം ചെയ്ത ‘മഞ്ഞുരുകുമ്പോള്‍’ എന്ന സീരിയലിലൂടെ ക്യാമറയ്ക്കു മുമ്പില്‍. നാല്‍പ്പതു സീരിയലുകള്‍, പത്തിലേറെ സിനിമകള്‍. രാഷ്ട്രീയത്തിലും ഗിരിജാ രവീന്ദ്രന്‍ സജീവമായിരുന്നു. 1995 മുതല്‍ 2000 വരെ സിപിഐയെ പ്രതിനിധീകരിച്ചു കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു.

ഗിരിജയുടെ ഏകമകള്‍ ഗ്രീഷ്മയുടെ കല്യാണത്തലേന്ന് എല്ലാ ഒരുക്കങ്ങളും കഴിഞ്ഞെന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോഴായിരുന്നു ഭര്‍ത്താവ് കായലാട്ട് രവീന്ദ്രന്‍ ഹൃദയാഘാതം മൂലം മരിക്കുന്നത്. നാടകനടനും സംവിധായകനും കഥാകൃത്തും ആയിരുന്നു രവീന്ദ്രന്‍. എന്നാല്‍ ഭര്‍ത്താവിന്റെ മരണം അറിയിച്ചാല്‍ മകളുടെ വിവാഹം മുടങ്ങുമെന്ന് ഭയന്ന് ആരെയും അറിയിക്കാതെ മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് മകളുടെ വിവാഹം ഗിരിജ നടത്തി.

നെഞ്ച് പിടഞ്ഞിട്ടും കളരാതെ ആ മംഗളകര്‍മ്മം നടത്തി ഗിരിജ പറയുന്നു…

”2012 ഡിസംബര്‍ 23. അന്നായിരുന്നു മോളുടെ വിവാഹം. രഞ്ജിത്ത് എന്നാണു വരന്റെ പേര്. ഡിസംബര്‍ 22 രാത്രി. ഒത്തിരി ഓടിയിട്ടാണെങ്കിലും കാര്യങ്ങള്‍ ഒരു വിധം കരയ്‌ക്കെത്തിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാനും രവിയേട്ടനും. രാത്രി ഏറെയായി. കല്യാണ വീട് അല്ലേ. ആര്‍ക്കും ഉറക്കമില്ല. എന്റെ വീട് ചേര്‍ത്തലയിലാണ്. അവിടുന്നുള്ള ബന്ധുക്കള്‍ കൊയിലാണ്ടിയിലെ ഞങ്ങളുടെ വീട്ടിലേക്ക് എത്തിയതേയുള്ളു. പെട്ടെന്നാണ് അതു സംഭവിച്ചത്.

ആളുകളുമായി സംസാരിച്ചു കൊണ്ടിരുന്ന രവിയേട്ടനു പൊടുന്നനെ ഒരു ശ്വാസംമുട്ടല്‍. ഹൃദ്രോഗത്തിനു മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ്. രവിയേട്ടനെയും കൊണ്ട് എന്റെ ബന്ധുക്കള്‍ ആശുപത്രിയിലേക്കു പാഞ്ഞു. ആദ്യം കൊയിലാണ്ടിയിലെ സഹകരണ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. എന്നാല്‍ നില വഷളായതോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റി. ആരോടും ഒന്നും പറയാതെ എരിയുന്ന നെഞ്ചുമായി ഞാന്‍ കാത്തിരുന്നു.

വെളുപ്പിന് അഞ്ചു മണിക്ക് ആശുപത്രിയില്‍ നിന്നു ഫോണ്‍ വന്നു. ‘രവിയേട്ടന്‍ പോയി, പിടിച്ച് നില്‍ക്കണം’ ഇതായിരുന്നു വിവരം. ‘ആരും ഇപ്പോള്‍ ഒന്നും അറിയരുത്’ എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. പിന്നെ ആരും കാണാതെ ഒരു മൂലയ്ക്കു പോയി നിന്നു കുറെ നേരം കരഞ്ഞു. നേരം പുലര്‍ന്നു. ഞാന്‍ ആദ്യം രഞ്ജിത്തിന്റെ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. മരുമകന്റെ വീട്ടുകാര്‍ പറഞ്ഞ മറുപടി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് അവരെ കൈകൂപ്പി തൊഴാന്‍ തോന്നും. ‘ഗിരിജ എന്തു വേണമെങ്കിലും തീരുമാനിച്ചോളൂ, ഞങ്ങള്‍ കൂടെയുണ്ട്’. ആ വാക്കുകള്‍ എനിക്കു ധൈര്യമായി. കല്യാണം നടത്താന്‍ തന്നെ തീരുമാനിച്ചു. കാരണം, മൂന്നു ദിവസം മുമ്പു രവിയേട്ടന്‍ പറഞ്ഞ ഒരു വാചകം ഉണ്ട്. ‘എടോ, ഞാന്‍ കല്യാണത്തിന് ഉണ്ടാവും എന്നു തോന്നുന്നില്ല. എന്റെ മനസ്സ് അങ്ങനെ പറയുന്നു. എന്തു സംഭവിച്ചാലും കല്യാണം നടക്കണം.’ ആ വാക്കുകള്‍ അറം പറ്റി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മകളുടെ വിവാഹം.

മോള്‍ അച്ഛനെ അന്വേഷിച്ചുകൊണ്ടിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നു മാത്രമാണു ഞാന്‍ മക്കളോടു പറഞ്ഞത്. മകന്‍ രാഹുലിനു ചെറിയ ചില സംശയങ്ങള്‍ തോന്നിയിരുന്നു. പക്ഷേ, അവന്‍ എന്നോടൊന്നും ചോദിച്ചില്ല. രവിയേട്ടന്റെ മരണവാര്‍ത്ത അറിയാവുന്നത് എന്റെ നാലോ അഞ്ചോ ബന്ധുക്കള്‍ക്കും രഞ്ജിത്തിന്റെ വീട്ടുകാര്‍ക്കും മാത്രം. താലികെട്ട് ആകുമ്പോഴേക്കും രവിയേട്ടന്‍ വരുമെന്നായിരുന്നു മകളുടെ ധാരണ. ദക്ഷിണ നല്‍കണ്ടേ…! അച്ഛന്‍ മോര്‍ച്ചറിയിലാണ് എന്നു കതിര്‍ മണ്ഡപത്തില്‍ ഇരിക്കുന്ന കുഞ്ഞിനോട് എനിക്ക് പറയാന്‍ കഴിയുമോ? ‘അച്ഛന്‍ ചടങ്ങൊക്കെ വിഡിയോയില്‍ കണ്ടോളും’ എന്നു പറഞ്ഞു ഞാന്‍ അവളെ ആശ്വസിപ്പിച്ചു. പിന്നെ, ആരുടെയും കണ്ണില്‍പ്പെടാതെ ഒരിടത്തു മാറി നിന്നു കരഞ്ഞു. അങ്ങനെ കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞു. മോളെ യാത്രയാക്കിയിട്ടു ഞാന്‍ ആശുപത്രിയി

അങ്ങനെ കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞു. മോളെ യാത്രയാക്കിയിട്ടു ഞാന്‍ ആശുപത്രിയില്‍ പോയി. രവിയേട്ടനെ കണ്ടു. ‘എല്ലാം ഭംഗിയായി നടന്നു രവിയേട്ടാ’. തണുത്തുറഞ്ഞ ആ കാല്പാദത്തില്‍ പിടിച്ച് ഞാന്‍ കരഞ്ഞു. പിറ്റേന്നു മോളെയും കൊണ്ടു രഞ്ജിത്തും വീട്ടുകാരും വന്നു. വീട്ടിലെത്തിയപ്പോഴാണ് അച്ഛന്‍ പോയ വിവരം എന്റെ കുഞ്ഞ് അറിയുന്നത്.

രവിയേട്ടന്‍ പോയിട്ട് ഏഴു വര്‍ഷം ആവുന്നു. ഇപ്പോഴും ആ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. ‘എടോ… കല്യാണത്തിനു ഞാന്‍ ഉണ്ടാവില്ല എന്ന് എന്റെ മനസ്സു പറയുന്നു. എന്തു വന്നാലും മോള്‍ടെ കല്യാണം മാറ്റിവയ്ക്കരുത്.”

Exit mobile version