ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളന്‍ ആണ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞത് ഇന്ന് രാജ്യം തിരിച്ചറിഞ്ഞു.. നരേന്ദ്രമോഡിയെ പിടിച്ചുകെട്ടാന്‍ കയ്യൂക്കും തന്റേടവുമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി; കെസി വേണുഗോപാല്‍

കൊച്ചി: പത്തുമാസം മുമ്പ് ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അധികമാരും അത് വിശ്വസിച്ചില്ല. എന്നാല്‍ ഇന്ന് ഇന്ത്യയുടെ കാവല്‍ക്കാരന്‍ തന്നെയാണ് കള്ളനെന്ന് രാജ്യം തിരിച്ചറിഞ്ഞെന്ന് കെസി വേണുഗോപാല്‍ എംപി കൊച്ചിയില്‍ പറഞ്ഞു. ഇന്ത്യയെ ഭിന്നിപ്പിക്കുന്ന, ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന നരേന്ദ്രമോഡിയെ പിടിച്ചുകെട്ടാന്‍ കയ്യൂക്കും തന്റേടവുമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി അഴിമതിക്കാരനാണെന്ന് രാജ്യം ശരിവയ്ക്കുന്നു. അതിന്റെ ഉത്തമ തെളിവാണ് റാഫേല്‍ കരാര്‍ അഴിമതി. രണകാഹളം മുഴങ്ങിക്കഴിഞ്ഞു. ദേശീയ രാഷ്ട്രീയം രാഹുലിനെ ഉറ്റുനോക്കുകയാണ്. വാഗ്ദാനങ്ങളെല്ലാം ലംഘിച്ച നരേന്ദ്രമോഡിയെപ്പോലെ അല്ല രാഹുല്‍. അഞ്ചുകൊല്ലം മുമ്പ് കള്ളപ്പണം മുഴുവന്‍ പിടിച്ചെടുത്ത് എല്ലാവരുടേയും പോക്കറ്റില്‍ പതിനഞ്ച് ലക്ഷം രൂപ ഇട്ടുതരും എന്ന് പറഞ്ഞയാളാണ് നരേന്ദ്രമോഡി. പക്ഷേ ഒരാളുടേയും പോക്കറ്റില്‍ പതിനഞ്ച് ലക്ഷം രൂപ വന്നില്ല.

എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും എന്ന് ഛത്തീസ്ഘഡിലെ റായിപൂറില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും കൃഷിക്കാരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ ഉടന്‍ വാക്കുപാലിച്ചെന്ന് കെസി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.

Exit mobile version