കരച്ചില്‍ കേട്ട് ഓടിയെത്തി, കണ്ടത് തുമ്പിക്കൈയില്‍ കുടുങ്ങിയ ഭര്‍ത്താവിനെ; ധൈര്യം സംഭരിച്ച് മുട്ടന്‍ വടിയെടുത്ത് ആനയെ തലങ്ങും വിലങ്ങും തല്ലി! കൊലകൊമ്പനോട് ‘പടപൊരുതി’ ഒടുവില്‍ രജനി നേടിയത് ഭര്‍ത്താവിന്റെ ജീവന്‍

ആന സുരേഷിനെ നിലത്തിട്ട് പിന്‍വാങ്ങിയതിനു പിന്നാലെ രജനി ഓടിച്ചെന്ന് ഭര്‍ത്താവിനെ വലിച്ചിഴച്ച് രക്ഷപ്പെടുത്തി.

അഞ്ചല്‍: ഭര്‍ത്താവ് സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു ഭാര്യ രജനി. വന്ന് നോക്കിയപ്പോള്‍ കണ്ടത് സുരേഷിനെ തുമ്പി കൈയ്യില്‍ വരിഞ്ഞുചുറ്റി നിലത്തടിക്കാന്‍ നില്‍ക്കുന്ന ആനയെയാണ്. ധൈര്യം സംഭരിച്ച് രജിനി മുട്ടന്‍ വടിയെടുത്ത് ആനയെ തലങ്ങും വിലങ്ങും തല്ലി. അടി കൊണ്ട ആന സുരേഷിനെ നിലത്തിട്ട് പിന്‍വാങ്ങി. നഷ്ടപ്പെട്ട ധൈര്യം വീണ്ടെടുത്ത് സമയോചിതമായി കൊലകൊമ്പനെ നേരിട്ട രജനിയ്ക്ക് തിരികെ കിട്ടിയത് സ്വന്തം ഭര്‍ത്താവിന്റെ ജീവന്‍ ആയിരുന്നു.

ആന സുരേഷിനെ നിലത്തിട്ട് പിന്‍വാങ്ങിയതിനു പിന്നാലെ രജനി ഓടിച്ചെന്ന് ഭര്‍ത്താവിനെ വലിച്ചിഴച്ച് രക്ഷപ്പെടുത്തി. വലതുകാലിന്റെ തുടയെല്ല് പൊട്ടിയെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് രജനി. പനയഞ്ചേരി വയലിറക്കത്തുവീട്ടില്‍ സുരേഷ്ബാബു (46) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പനയഞ്ചേരി അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് ദേവസ്വം ബോര്‍ഡിന്റെ ആനയെ സുരേഷ്ബാബുവിന്റെ പറമ്പില്‍ തളച്ചശേഷം പാപ്പാന്‍ പോയി. ആനയ്ക്ക് കുടിക്കാന്‍ വെള്ളവുമായി പോയതായിരുന്നു സുരേഷ്ബാബു. വെള്ളം നിറച്ച പാത്രവുമായി ആനയുടെ അടുത്തെത്തിയപ്പോള്‍ പൊടുന്നനെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. പനയഞ്ചേരി എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് രജനി.

Exit mobile version