അഞ്ച് വര്‍ഷം കൊണ്ട് അസമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചു എന്നതാണ് മോഡിയുടെ ഭരണനേട്ടം; വിമര്‍ശിച്ച് ആന്റണി

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അസമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചു എന്നതാണ് മോഡിയുടെ ഭരണനേട്ടമെന്നും ആന്റണി വിമര്‍ശിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മോഡി തകര്‍ത്ത ഇന്ത്യന്‍ സമൂഹത്തെ വീണ്ടും സൗഹാര്‍ദത്തിന്റെ പതായില്‍ കൊണ്ടുവരുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാനലക്ഷ്യം. ലോകത്തിനാകെ മാതൃകയായി ഉണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഒന്നൊന്നായി മോഡി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ പടിപടിയായി കുഴിച്ചുമൂടുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അസമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചു എന്നതാണ് മോഡിയുടെ ഭരണനേട്ടമെന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമം വര്‍ധിച്ചു. മോഡി തകര്‍ത്ത ഈാ ഭാരതത്തെ ഗാന്ധി സ്വപ്നം കണ്ട രാജ്യമായി രാഹുല്‍ ഗാന്ധി പുനസ്ഥാപിക്കുമെന്നും ആന്റണി വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പ്രിയങ്ക ഗാന്ധിയെത്തിയതില്‍ മോഡി എന്തിനാണ് അക്ഷമ കാണിക്കുന്നത് എന്ന് ചേദിച്ച ആന്റണി പുതിയ പുനസംഘടന പാര്‍ട്ടിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും. പ്രിയങ്കയുടെ വരവ് യുപിയില്‍ മാത്രമല്ല ഇന്ത്യയാകെ അലയടിക്കുമെന്നും ആര് ജയിക്കണം ആര് ഭരിക്കണം എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ആന്റണി പറഞ്ഞു. ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണ്. ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ മനസ്സിലാക്കി യാഥാര്‍ത്ഥ്യമാക്കാന്‍ കെല്‍പ്പുള്ള നേതാവാണ് രാഹുലെന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version