എട്ട് സിറിഞ്ച് ഉപയോഗിച്ച് ജെസിബി.. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ഹീറോ ആയി ഈ കുട്ടി എന്‍ജിനീയര്‍

നടുവണ്ണൂര്‍: സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ഹീറോ ആയി മെനിനോ രാജീവ്. റാങ്കുകള്‍ വാങ്ങില്ല മറിച്ച് സ്വന്തമായി ഒരു മണ്ണുമാന്തിയന്ത്രം ഉണ്ടാക്കി. കാട്ടൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മെനിനോ ഏഴാം തരത്തിലെ ”മര്‍ദ്ദം- ദ്രാവകത്തിലും വാതകത്തിലും ‘ എന്ന പാഠഭാഗത്തെ ആസ്പദമാക്കി സിറിഞ്ച് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ജെസിബി നിര്‍മാണത്തിന് പ്രചോദനമായത്.

വളരെ പണിപ്പെട്ടാണ് കുട്ടി യന്ത്രം ഉണ്ടാക്കിയത്. സൂചി നീക്കംചെയ്ത എട്ട് സിറിഞ്ചാണ് യന്ത്രത്തിന്റെ പ്രധാനഭാഗം… കൂടാതെ പൈപ്പ്, ഹാര്‍ഡ് ബോര്‍ഡ്, എന്നിവയാണ് മറ്റു സാമഗ്രികള്‍. ബാറ്ററി ഉപയോഗിച്ച് ലൈറ്റും പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ ഇത് ആദ്യത്തെ കണ്ടുപിടുത്തമല്ല, നേരത്തേയും ഇത്തരത്തില്‍ ചിലത് ഈ കുഞ്ഞുതലയില്‍ ഉദിച്ചിട്ടുണ്ട്. നാശായ എമര്‍ജന്‍സി ലൈറ്റ് ഉപയോഗിച്ച് ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ചിട്ടുണ്ട് അതും ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. കൂടാതെ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന കാറും കൂളറും സോള്‍ഡറ്റിംഗ് യന്ത്രവും ഉണ്ടാക്കി.

വളരെ ചെറുപ്പത്തില്‍ തന്നെ ഇലക്ട്രോണിക് സാധനങ്ങള്‍ നേരെയാക്കുന്നതില്‍ ഇവന്‍ പ്രാവീണ്യം തെളിയിച്ചു. കൂട്ടുകാരുടെ കേടായ ഡിവിഡി, മൊബൈല്‍ എന്നിവയാണ് ഐറ്റം.. എന്നാല്‍ ഇതൊന്നും തനിക്ക് വലിയ ബുദ്ധിമുട്ടുള്ള പണിയായി തനിക്ക് തോന്നിയിട്ടില്ലെന്ന് കുട്ടി എന്‍ജിനീയര്‍ പറയുന്നു. ഇതിനൊന്നും ആരില്‍നിന്നും ഒരു പരിശീലനവും ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എടിഎം മെഷീന്‍ സ്വന്തമായി നിര്‍മിക്കാനുള്ള ശ്രമത്തിലാണ് മെമിനോ.

കോട്ടൂര്‍ രാജീവന്റെയും പെരവച്ചേരി മങ്ങരമീത്തല്‍ സുനിതയുടെയും മകനായ മെമിനോവിന് ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍ ആവാനാണ് ആഗ്രഹം. ഇത്തരം കഴിവുകളുള്ള കുട്ടികളെ പ്രൈമറി തലത്തില്‍ തന്നെ സ്‌കൂള്‍ ക്യാമ്പസ് സെലക്ഷനിലൂടെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കുന്ന സംവിധാനം വിദ്യാഭ്യാസ വകുപ്പ് തലത്തില്‍ ഉണ്ടാവണമെന്നാണ് സ്‌കൂള്‍ അധ്യാപകരുടെ താല്‍പര്യം.

Exit mobile version