പ്രസവിച്ചു കിടക്കുന്ന ഭാര്യയുമായി യുവാവ് വഴക്കുണ്ടാക്കി; പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് അടിച്ച് തകര്‍ത്തു.. ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹരിപ്പാട്: ഭാര്യയുമായി വഴക്കുണ്ടാക്കി യുവാവ് ആശുപത്രിയിലെത്തി പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു. തുടര്‍ന്ന് യുവാവിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ചേപ്പാട് സ്വദേശി മുകേഷാണ് ആശുപത്രിയില്‍ അക്രമം ഉണ്ടാക്കിയത്. ഇയാളെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഇയാളുടെ ഭാര്യ പ്രസവിച്ചു കിടക്കുകയണ്. കുഞ്ഞിനെ കാണാന്‍ വന്നതായിരുന്നു യുവാവ്. തുടര്‍ന്ന് പുറത്തിറങ്ങി, ജനാലയ്ക്ക് അരികിലെത്തി ഭാര്യയോട് എന്തോ സംസാരിച്ച ശേഷം കൈ കൊണ്ട് ഗ്ലാസ് ഇടിച്ചു തകര്‍ക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരാണ് വിവരം പുറംലോകത്തെ അറിയിച്ചത്. വലതു കൈയുടെ ഞരമ്പുകള്‍ പൊട്ടി ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചു.

തുടര്‍ന്നു പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ചില്ലുകള്‍ പൊട്ടി പ്രസവ വാര്‍ഡിനുള്ളില്‍ വീണെങ്കിലും ആര്‍ക്കും പരുക്കില്ല. താലൂക്ക് ആശുപത്രി സൂപ്രണ്ട് എസ് സുനില്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

Exit mobile version