മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന് പോലീസ്; ഓസ്‌ട്രേലിയയിലേക്ക് തിരിച്ച 80പേരെ തിരിച്ചറിഞ്ഞു; 120പേര്‍ ബോട്ടില്‍

മത്സ്യബന്ധനബോട്ട് ആയതിനാല്‍ തന്നെ, ഭാരം കൂടിയതിനാലാണ് കുറെപ്പേര്‍ക്ക് തിരിച്ചുപോകേണ്ടി വന്നതും

കൊച്ചി: മുനമ്പത്തുനിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്കു കടന്ന 120ഓളം പേരടങ്ങിയ സംഘത്തിലെ 80 പേരുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിച്ചു. ഇവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഇതില്‍ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. മത്സ്യബന്ധനബോട്ട് ആയതിനാല്‍ തന്നെ, ഭാരം കൂടിയതിനാലാണ് കുറെപ്പേര്‍ക്ക് തിരിച്ചുപോകേണ്ടി വന്നതും ചിലര്‍ ബാഗുകള്‍ ഉപേക്ഷിച്ചതെന്നുമാണ് നിഗമനം. കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 102 പ്രകാരം തോപ്പുംപടി കോടതിയില്‍ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാര്‍ ഇല്ലാത്ത കേസാണിത്. മുനമ്പം, വടക്കേക്കര പോലീസ് സ്റ്റേഷനുകളില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പലയിടത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ 71 ബാഗുകള്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണ വസ്തുവോ ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിക്കപ്പെട്ട വസ്തുവോ എന്ന നിലയിലാണ് സ്വമേധയാ കേസെടുത്തത്.

ജനുവരി 12-ന് രാത്രി മാല്യങ്കരയിലെ സ്വകാര്യ ബോട്ടുജെട്ടിയില്‍നിന്നാണ് ഓസ്ട്രേലിയ ലക്ഷ്യമാക്കി ബോട്ട് പോയത്. ഇന്തൊനീഷ്യന്‍ തീരംവഴി ഓസ്ട്രേലിയക്കു പോകുമെന്നാണ് കരുതുന്നത്. ആദ്യം ക്രിസ്മസ് ദ്വീപിലേക്കാണ് പോകുന്നതെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ബോട്ട് കണ്ടെത്താനായി നാവിക സേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്. കടലില്‍ ആയിരക്കണക്കിന് മീന്‍പിടുത്ത ബോട്ടുകളുണ്ട്. അതിനാല്‍ ഈ ബോട്ട് കണ്ടെത്തുക ദുഷ്‌കരമാണെന്നു പറയുന്നു.

ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിലുള്ളത്. നവജാത ശിശു ഉള്‍പ്പെടെ കുട്ടികളും സ്ത്രീകളുമുണ്ട്. മിക്കവരും അടുത്ത ബന്ധുക്കള്‍. സ്വന്തം താത്പര്യപ്രകാരമാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുനമ്പത്തുനിന്ന് വാങ്ങിയ ദയാമാത-2 ബോട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ആളുകളെ കയറ്റിവിട്ടത്. ഐസും മീനും സൂക്ഷിക്കുന്നതിനുള്ള ഉള്ളറകള്‍ പൊളിച്ച് ഹാളാക്കി. പകല്‍നേരം ബോട്ടിന്റെ പുറത്തുനിന്ന് യാത്രചെയ്യണം. പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രഭുവും രവിയും ഇങ്ങനെ മൊഴി നല്‍കിയിട്ടുണ്ട്.

Exit mobile version