സ്വന്തമായി കിടപ്പാടമില്ലാത്ത ദരിദ്രരായ 14 കുടുംബങ്ങള്‍ക്കായി ഒരു കോടി വിലമതിക്കുന്ന സ്വന്തം ഭൂമി ദാനം നല്‍കി പ്രവാസി ഡോക്ടറും കുടുംബവും; വീടും നിര്‍മ്മിച്ച് നല്‍കും; ഇഷ്ടദാനത്തിന് നിറകൈയ്യടി നല്‍കി നാട്ടുകാര്‍

മലയാളി ദമ്പതികള്‍ ഒരു കോടിയോളം രൂപ വില വരുന്ന നാട്ടിലെ സ്വന്തം ഭൂമി നാട്ടുകാരായ ദരിദ്രര്‍ക്ക് ദാനം നല്‍കി നന്മയുടെ മാതൃകകളായി.

അജ്മാന്‍: യുഎഇയില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികള്‍ ഒരു കോടിയോളം രൂപ വില വരുന്ന നാട്ടിലെ സ്വന്തം ഭൂമി നാട്ടുകാരായ ദരിദ്രര്‍ക്ക് ദാനം നല്‍കി നന്മയുടെ മാതൃകകളായി. അജ്മാനില്‍ സ്ഥിരതാമസക്കാരായ കോഴിക്കോട് സ്വദേശിയും ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോക്ടര്‍ വികെ മനോജ്, ഭാര്യ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായിരുന്ന ജയശ്രീ സെബാസ്റ്റ്യന്‍ എന്നിവരാണ് സ്വന്തമായി കിടപ്പാടമില്ലാത്ത കുടുംബങ്ങള്‍ക്ക് 500,000 ദിര്‍ഹം( ഏകദേശം 96,99,836.27) രൂപ വിലമതിക്കുന്ന ഭൂമി ദാനമായി നല്‍കിയത്.

കഴിഞ്ഞ സെപ്തംബറിലാണ് മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവര്‍ ഭൂമി കൈമാറിയത്. ഇവിടെ വിവിധ സംഘടനകളുടെ സഹായത്തോടെ പതിനാലു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും.

മാതാപിതാക്കളുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മക്കള്‍ മൂന്നുപേരും ഒപ്പം നിന്നു. ഇതിനായി ഇവരുടെ മൂത്തമകന്‍സിവില്‍ എന്‍ജിനീയറായ ആഷിഖ് ദുബായിയിലെ ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്.

തങ്ങളുടെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ശേഷം കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയതെന്ന് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐആര്‍സി ) അംഗവും റാസ് അല്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലെ ക്ലിനിക്കില്‍ സര്‍ജനുമായ ഡോ. മനോജ് പറയുന്നു. പത്തുവര്‍ഷം മുമ്പ് മകള്‍ അനുവിന്റെ പേരില്‍ വാങ്ങിയതാണ് ഭൂമി. അഖിലേന്ത്യാ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയംനേടി കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍ഐടി) പഠനം തുടങ്ങിയപ്പോഴാണ് മകളുടെ പേരില്‍ നാട്ടില്‍ ഒരേക്കര്‍ ഭൂമിവാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.

സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലാണ് താന്‍ ഭൂമി ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 43,560 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭൂമിയാണ് പതിനാല് കുടുംബങ്ങള്‍ക്കായി വീതിച്ചു നല്‍കിയതെന്നും ഇതില്‍ രണ്ടുപേര്‍ ഭാര്യ ജയശ്രീയുടെ ശിക്ഷ്യരാണെന്നും അഭിമാനത്തോടുകൂടി ഡോ. മനോജ് പറയുന്നു. മറ്റ് കുടുംബങ്ങളെ പ്രാദേശിക പ്രതിനിധികളാണ് തിരഞ്ഞെടുത്തത്. ‘രാഷ്ട്രീയം, മതം, ജാതി എന്നിവയൊന്നും പരിഗണിക്കാതെ ദരിദ്രരും വീടില്ലാത്തതുമായ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഭൂമി നല്‍കിയത്. യുഎഇ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ് അസ്സോസിയേഷന്‍, മറ്റ് രാജ്യങ്ങളിലെ സുഹൃത്തായ ഡോക്ടര്‍മാര്‍, സുഹൃത്തുക്കള്‍, കേരളത്തിലെ ചില സംഘടനകള്‍ എന്നിവയും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

പ്രശസ്ത ആര്‍ക്കിടെക്ടായ ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് വീടുകളുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ച് തങ്ങളുടെ സ്വപ്നപദ്ധതിക്കൊപ്പമുണ്ടെന്ന് ഡോ. മനോജ് പറയുന്നു.

Exit mobile version