തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സ്‌കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് ഓർമപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്.
ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണ് ഇതെന്ന് എംവിഡി അറിയിച്ചു.
നേരത്തെ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തരമായി എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അറിവുമില്ല.
കൂടാതെ ബസുകളില്‍ അനധികൃതമായി സ്പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഇത് തീപിടിത്തത്തിനും മറ്റുവാഹനങ്ങളുടെ ഡ്രൈവറുടെ ശ്രദ്ധ തിരിയാനും കാരണമാകും.
ഇത്തരത്തിലുള്ള എല്ലാ അപകടങ്ങളും ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം അതാത് വിദ്യാഭ്യാസ സ്ഥാപനത്തിനും കോളജിനുമായിരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
