കേരളത്തിലെ എല്ലാ ടോള്‍ പിരിവുകളും നിര്‍ത്തലാക്കുന്നു; സര്‍ക്കാര്‍ നടപടി തുടങ്ങി

ടോള്‍ പിരിവ് മൂലം സാധാരണക്കാരന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്.

കൊച്ചി: കേരളത്തിലെ 28 ഓളം ടോള്‍ ബൂത്തുകളിലെ പിരിവ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. ടോള്‍ പിരിവ് മൂലം സാധാരണക്കാരന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് നേരത്തെ മന്ത്രി ജി സുധാകരന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് മുന്നിലടക്കം വിഷയം ഉന്നയിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. നിര്‍മ്മാണ ചെലവുകള്‍ 10 കോടിക്ക് മുകളിലുളള പാലങ്ങള്‍ക്കാണ് ടോള്‍ പിരിക്കുന്നത്. ഈ തരത്തിലുളള 14 ടോള്‍ ബൂത്തുകള്‍ നിലവില്‍ കേരളത്തിലുണ്ട്.

അരൂര്‍- അരൂര്‍കുറ്റി, ന്യൂ കൊച്ചി, മുറിഞ്ഞപുഴ തുടങ്ങിയ 14 പാലങ്ങളിലെയും ടോള്‍ പിരിവ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. കുമ്പളം ടോള്‍ പ്ലാസ, പാലിയേക്കര ടോള്‍ പ്ലാസ എന്നിവടങ്ങളില്‍ തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു.

1976 ലെ കേരള ടോള്‍സ് ആക്റ്റ് പ്രകാരമാണ് സര്‍ക്കാര്‍ വായ്പകള്‍ അടയ്ക്കാനും നിര്‍മ്മാണ ചെലവ് തിരികെ ലഭിക്കാനുമായി ടോള്‍ പിരിവിന് അനുമതി നല്‍കിത്തുടങ്ങിയത്.

Exit mobile version