രക്ഷാദൗത്യം വിഫലം: തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു. മണിക്കൂറുകളോളം ആന കിണറ്റില്‍ കിടന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ആനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യം വിഫലമായി.

ഇനി ആനയുടെ ജഡം പുറത്തെടുക്കാനാണ് നീക്കം. ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ആനയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്. ഇങ്ങനെ തന്നെ ആനയുടെ ജഡം പുറത്തെടുക്കാനാണ് ഇനി ശ്രമിക്കുക. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറാണ്. അബദ്ധത്തില്‍ കാട്ടാന വീഴുകയായിരുന്നു.

Exit mobile version