മലപ്പുറം: മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി മർദ്ദിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് പിഞ്ചുകുഞ്ഞിനോട് പിതാവ് 24കാരൻ കോന്തത്തൊടിക മുഹമ്മദ് ഫായിസ് ചെയ്തത്. അറസ്റ്റിലായ ഇയാൾക്ക് എതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
മുഹമ്മദ് ഫായിസിനെതിരെ കടുത്ത ആരോപണവുമായി മാതാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. ഫായിസ് കുഞ്ഞിനെ നിരന്തര മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിരുന്നെന്നാണ് ആരോപണം.
കാളികാവ് ഉദിരംപൊയിൽ സ്വദേശിയായ ഫായിസ് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടി ക്രൂരമർദനത്തിന് ഇരയായതായി വ്യക്തമായതോടെയാണ് ഫായിസിനെ അറസ്റ്റ് ചെയ്തത്.
രണ്ട് വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.
മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു.വാരിയെല്ലുകൾ പൊട്ടി ശരീരത്തിൽ തുളച്ചുകയറിയതും തലയിലെ ആന്തരിക മുറിവിലൂടെയുണ്ടായ രക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായത്. നിരന്തരം മർദനമേറ്റിരുന്നതായും കണ്ടെത്തി. എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തിൽ കണ്ടത്. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.