കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് മരിച്ച സംഭവം; അയൽക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: കോതമംഗലം കള്ളാട് വീടിനുള്ളിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. വീട്ടമ്മയുടെ തലയ്ക്ക്ടിയേറ്റതാണ് മരണകാരണം. സംഭവത്തിൽ അയൽക്കാരായ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. അതിഥി തൊഴിലാളികളായ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

ചെങ്ങമനാട്ട് ഏലിയാസിന്റ ഭാര്യ സാറാമ്മയെ (72) തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരെ മോഷണത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും നാല് വളകളും നഷ്ടമായിട്ടുണ്ട്. മൂർച്ചയുള്ള ആയുധംകൊണ്ട് വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. തലയിലും മുറിവുണ്ട്. മാലയും നാല് വളയുമടക്കം ആറു പവന്റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്.

സാറാമ്മയുടെ വലതു കൈയിൽ ചോറിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അക്രമി എത്തിയതെന്നാണ് ഇതിൽ നിന്ന് അനുമാനിക്കുന്നത്.

സാറാമ്മ താമസിക്കുന്ന വീടിന് തൊട്ടടുത്ത് തന്നെ ഇവരുടെ പഴയ വീടും ഉണ്ടായിരുന്നു. അവിടെ മൂന്ന് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇവരിൽ രണ്ടുപേർ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഒരാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഈ മൂന്നുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

ALSO READ-സൗദിയില്‍ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

സംഭവസമയം സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് സംശയം. ഒരു മണിയോടെ അയൽവാസികളിലൊരാൾ സാറാമ്മയെ കണ്ടിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ മരിച്ച നിലയിൽ ആദ്യം കണ്ടത്.

മൃതദേഹം വീടിനകത്തെ ഹാളിലാണ് കിടന്നിരുന്നത്. ചുറ്റും രക്തം തളംകെട്ടി കിടന്ന നിലയിലായിരുന്നു. തെളിവ് നശിപ്പിക്കാൻ മഞ്ഞൾപൊടി വിതറിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. റബ്ബർത്തോട്ടത്തിനു നടുവിലാണ് ഈ വീട് നിൽക്കുന്നത്. ഈ വീട്ടിൽ സാറാമ്മയും മകനും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്. മകൻ എൽദോസും ഭാര്യ സിൽജുവും രാവിലെ വീട്ടിൽനിന്നു പോയ ശേഷം സാറാമ്മ ഒറ്റയ്ക്കായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ സാറാമ്മയുടെ കഴുത്തിന് നേരെയും ആയുധം പ്രയോഗിച്ചെന്നാണ് കരുതുന്നത്. വീടിനുള്ളിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Exit mobile version