സുപ്രീംകോടതിയിലേക്ക് ഇല്ല; പിഴ ശിക്ഷ 25,000 കെട്ടിവച്ച് ശോഭ സുരേന്ദ്രന്‍

കൊച്ചി: ഹൈക്കോടതി വിധിച്ച പിഴ തുകയായ 25,000 കെട്ടിവച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.

ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രന്റെ വക്കീലാണ് പിഴത്തുക അടച്ചത്.നേരത്തെ, താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതെന്നും കോടതി വിധിച്ച പിഴ അടയ്ക്കില്ലെന്നും ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്.

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പോലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി രൂക്ഷ വിമര്‍ശനങ്ങളോടെ ഡിസംബര്‍ 4നാണ് ഹൈക്കോടതി തള്ളിയത്.

അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു.

വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേതെന്ന് കോടതി വിമര്‍ശിച്ചു. ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല. ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ല.

കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത് എന്ന് വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നത്. അതിനെ ഹര്‍ജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞിരുന്നു.

Exit mobile version