അമലിന്റെ അവയവദാനം..! ആ തീരുമാനം രണ്ടായിരം ജീവനുകള്‍ക്ക് പുനര്‍ജന്മം നല്‍കാന്‍ ഇടയാക്കട്ടെ, കേരളത്തിലെ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മയാണ് ഇനി വിജയശ്രീ..! ഈ അമ്മയ്ക്ക് ഐഎംഎയുടെ സഹായം

തിരുവനന്തപുരം: അപ്രതീക്ഷിത അപകടത്തിലാണ് അമല്‍ ഈ ലോകത്തോട് വിട പറഞ്ഞത്. എന്നാല്‍ വിധി ജീവനെടുത്ത് അവനെ തോല്‍പിച്ചപ്പോഴും, അമലിന്റെ അമ്മ അവനെ ജയിപ്പിച്ചു. മസ്തിഷ്‌കമരണം സംഭവിച്ച മകന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്കായി ദാനം ചെയ്താണ് അമ്മ വിധിയെ മുട്ടുകുത്തിച്ചത്.

കൊല്ലം ശൂരനാട് നിവാസികള്‍ക്ക് മറക്കാനാകാത്ത അപകടമായിരുന്നു അത്. വിദേശത്തു നിന്നും പോലീസ് ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി എത്തിയ അച്ഛന്‍ രാജന്‍പിള്ളയെ കൂട്ടികൊണ്ടു വരാന്‍ പോയതായിരുന്നു അമല്‍. എന്നാല്‍ കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിുരുന്നു. രാജന്‍ പിള്ള തല്‍ക്ഷണം മരിച്ചു. അതേസമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏകമകന്‍ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ അവയവദാനത്തെ കുറിച്ച് മൃതസഞ്ചീവനി അധികൃതര്‍ അമ്മ വിജയശ്രീയ്ക്ക് മനസിലാക്കി കൊടുത്തു. ശേഷം അമലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മത പത്രത്തില്‍ അമ്മ ഒപ്പിടുകയായിരുന്നു.

ഇപ്പോള്‍ അമലിന്റെ അമ്മയുടെ ഈ നന്മയെ ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

2019ലെ ആദ്യ അവയവ ദാനം അമലിന്റേതായിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം നിലച്ച അവസ്ഥയായിരുന്നു എന്നാല്‍ വീണ്ടും വിജയശ്രീ മാതൃകയായിരിക്കുന്നു. അപകടത്തില്‍ മരിച്ച അമല്‍ എന്ന മകന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങള്‍ ഏറ്റെടുക്കുന്നു എന്ന് ഐഎംഎ പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹ് ഫേസ്ബുക്കില്‍ കുറിച്ചു…

ഡോ.സുള്‍ഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അങ്ങനെ തുടങ്ങട്ടെ 2019

കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂര്‍ണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തില്‍ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം. അപകടത്തില്‍ മരിച്ച അമല്‍ എന്ന മകന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങള്‍ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തില്‍ ഏതാണ്ട് അഞ്ചില്‍ താഴെ മാത്രം അവയവദാനം നടന്നു എങ്കില്‍ 2019-ലെ ആദ്യദിവസങ്ങളില്‍ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊര്‍ജ്ജം നല്‍കുന്നു.

രണ്ടായിരത്തില്‍ പരം രോഗികള്‍ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോള്‍ അവരില്‍ പ്രതീക്ഷ നല്‍കുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്. അവയവദാനത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട്. ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മ. വിജയശ്രീയുടെ തീരുമാനം ആ രണ്ടായിരം ജീവനുകള്‍ക്ക് പുനര്‍ജന്മം നല്‍കാന്‍ ഇടയാക്കട്ടെ. ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാകില്ല. എങ്കിലും ഞങ്ങള്‍ കൂടെയുണ്ട്.

ഡോ സുല്‍ഫി നൂഹു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

Exit mobile version