ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു; പ്രചാരണം ആരംഭിച്ച് കൊടിക്കുന്നില്‍ സുരേഷ്

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാവേലിക്കര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ്.

താന്‍ ആദ്യം തിരഞ്ഞെടുപ്പിനെത്തിയത് ഉമ്മന്‍ ചാണ്ടിയുടെ കൈ പിടിച്ചാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം നേടിയാണ് പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രാര്‍ത്ഥിച്ച് പൂക്കളര്‍പ്പിച്ച ശേഷം കല്ലറയില്‍ ചുംബിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിടവ് തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. അത് അനിവാര്യമാണ്. മാവേലിക്കരയില്‍ നാലാം വട്ടവും വിജയപ്രതീക്ഷയുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 2009 മുതല്‍ മാവേലിക്കരയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് കൊടിക്കുന്നില്‍ സുരേഷ്. പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തിയിരുന്നു.

Exit mobile version