മോഡിയെ കൂടുതല്‍ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായത്, മൂന്ന് വര്‍ഷമായി കോണ്‍ഗ്രസിനോട് അകന്ന് നില്‍ക്കുകയാണ്; പത്മജ വേണുഗോപാല്‍

padmaja|bignewslive

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാലിന് ഗംഭീര സ്വീകരണമൊരുക്കി ബിജെപി. നരേന്ദ്ര മോദിയുടെ രീതികള്‍ഇഷ്ടപ്പെട്ടുവെന്നും മോദിയെ കൂടുതല്‍ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായതെന്നും പത്മജ പറഞ്ഞു.

മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പത്മജ. കോണ്‍ഗ്രസിനകത്ത് അതൃപ്തി നേരത്തെ ഉള്ളതാണ്. ഇത്രയധികം ആളുകള്‍ വിട്ട് പോയിട്ടും കോണ്‍ഗ്രസിന് കൊള്ളുന്നില്ലെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി കോണ്‍ഗ്രസിനോട് അകന്ന് നില്‍ക്കുകയായിരുന്നു താനെന്നും പത്മജ പറഞ്ഞു.

തനിക്ക് സ്വന്തം മണ്ഡലത്തില്‍ പോലും പ്രര്‍ത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കി, തൃശൂരില്‍ നിന്ന് ഓടിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും പാര്‍ട്ടിക്ക് അകത്ത് എല്ലാ ദിവസവുമെന്ന പോലെ അപമാനിതയായിയെന്നും കെ കരുണാകരന്‍ സ്മാരകം നിര്‍മ്മിക്കാം എന്ന വാക്ക് പോലും നിറവേറ്റിയില്ലെന്നും പത്മജ പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു,കെ കരുണാകരനെ അപമാനിക്കുന്നിടത്ത് നില്‍ക്കാന്‍ തോന്നിയില്ല, സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ പരാതി കേള്‍ക്കാന്‍ സമയമില്ലെന്നും താന്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ലെന്നും പത്മജ പറഞ്ഞു.

അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണല്ലോ താന്‍ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. പത്മജയ്ക്ക് വിമാനത്താവളത്തില്‍ തന്നെ വമ്പന്‍ സ്വീകരണമൊരുക്കിയ ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി അവിടെയും വരവേല്‍പ് നടത്തി.

Exit mobile version