കാര്‍ തടഞ്ഞ് നിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു, സ്വര്‍ണം കവര്‍ന്നു; ബത്തേരി പോലീസ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തത് മൈസൂരില്‍ നിന്ന്

ബത്തേരി: കാറില്‍ സഞ്ചരിച്ച കുടുംബത്തെ തടഞ്ഞുനിര്‍ത്തി ഭീഷണി മുഴക്കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളായ നാല് യുവാക്കളെ ബത്തേരി പോലീസ് പിടികൂടി. ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം വീട്ടില്‍ പികെ അജ്മല്‍(24), തിരുനെല്ലി ആലക്കല്‍ വീട്ടില്‍ എ.യു.അശ്വിന്‍(23), ബത്തേരി പള്ളിക്കണ്ടി ചെരിവ് പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍(23), നൂല്‍പ്പുഴ കല്ലുമുക്ക് കൊടുപുര വീട്ടില്‍ മുഹമ്മദ് നസീം(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ചു പരുക്കേല്‍പ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാലു പേരെ മൈസൂരുവില്‍നിന്ന് ബത്തേരി പോലീസ് പിടികൂടി. കോളിയാടി സ്വദേശി കെഎ നിഖിലിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്.

ജനുവരി 30ന് രാത്രി 11 മണിയോടെയാണു കേസിനാസ്പദമായ സംഭവം. കല്ലുവയലില്‍നിന്നു വന്ന നിഖിലും കുടുംബവും സഞ്ചരിച്ച കാര്‍ ബത്തേരി-ചുള്ളിയോട് മെയിന്‍ റോഡിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകാരണം മെയിന്‍ റോഡിലൂടെ വന്ന പ്രതികളുടെ കാറിനു തൊട്ടുമുമ്പില്‍ പോയ കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനായില്ല.

ALSO READ- കാര്യവട്ടം ക്യാമ്പസിനുള്ളില്‍ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ അസ്ഥികൂടം

ഈ ദേഷ്യത്തില്‍ പ്രതികള്‍ പരാതിക്കാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു കടന്നുപോയി. പിന്നീട് കല്ലുവയല്‍ വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്‍വശമുള്ള റോഡില്‍ വച്ച് പരാതിക്കാരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഇയാളെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

നിഖിലിനെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് മാലയുടെ ഒരു കഷ്ണം കൈക്കലാക്കുകയും മോതിരം ഊരിയെടുക്കുകയുമായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായ നാലു പേരും വിവിധ കേസുകളില്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു.

Exit mobile version