പാലക്കാട്: ഷൊർണൂരിൽ ഒന്നര വയസുകാരി മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അമ്മ ശിൽപയെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ മരണത്തിന് കാരണം ഹൃദയസ്തംഭനമാണെന്ന് ഇന്നലെ പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് കസ്റ്റഡിയിലായിരുന്ന കുഞ്ഞിന്റെ അമ്മയെ നിരപരാധിയാണെന്നു കാണിച്ച് പോലീസ് വെറുതെ വിടുകയും ചെയ്തിരുന്നു.
പാലക്കാട് ഷൊർണൂരിൽ ഇന്നലെ രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ അമ്മ ശിൽപയെ ഷൊർണൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശിൽപയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായിരുന്നു.
ഇതിനിടെ, യുവതി കുഞ്ഞിനെ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. ആശുപത്രിയിലെത്തിച്ച സമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കൽ ഓഫീസർ വ്യക്തമാക്കുകയും ചെയ്തു. സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്.
തുടർന്നാണ് കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കോട്ടയം സ്വദേശിയായ ശിൽപയാണ് കുഞ്ഞിന്റെ അമ്മ.