പിതാവിനെ കാണുന്നതിനെ ചൊല്ലി വഴക്ക്: സഹോദരിയെ കുത്തി സഹോദരൻ ജീവനൊടുക്കി; പിന്നാലെ പിതാവും മരിച്ചു

പെരുമ്പിലാവ്: കുടുംബവഴക്കിനിടെ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സഹോദരൻ ജീവനൊടുക്കി. മരണവാർത്തയെത്തിയതിന് പിന്നാലെ പിതാവും മരണപ്പെട്ടു. തിപ്പിലശ്ശേരി കോടതിപ്പടി മടപ്പാട്ടുപറമ്പിൽ കുഞ്ഞുമോനാ(52)ണ് തൂങ്ങിമരിച്ചത്.

സഹോദരി ഹസീനയുടെ വീട്ടിൽ രോഗബാധിതനായി കിടപ്പിലായ പിതാവ് അബൂബക്കറിനെ കാണാനായി കുഞ്ഞുമോൻ എത്തിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഈ വഴക്ക് കൈയാങ്കളിയിലെത്തുകയായിരുന്നു.

തുടർന്ന് കുഞ്ഞുമോൻ മാരകായുധംകൊണ്ട് സഹോദരിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് സംഭവം.

ALSO READ- കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം; ജനജീവിതം സ്തംഭിപ്പിച്ച് ഹർത്താൽ

പരിക്കേറ്റ ഹസീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവങ്ങൾക്കിടെ 8.30-ന് പിതാവ് അബൂബക്കറും മരണപ്പെട്ടു. പിതാവിനെ കാണുന്നതുമായി ബന്ധപ്പെട്ട് മുമ്പും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സെറീനയാണ് കുഞ്ഞുമോന്റെ ഭാര്യ. മക്കൾ-ഹന, ഹസ്‌ന, എമിൻ.

Exit mobile version