കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി പോക്‌സോ കേസിൽ പിടിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന യുവതിക്കു മറ്റൊരു പോക്‌സോ കേസിൽ ഒൻപതരവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. വീരണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ(31)യ്ക്കാണ് ശിക്ഷ വിധിച്ചത്. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധികതടവ് പ്രതി അനുഭവിക്കണം.
യുവതി പ്രതിയായ കേസിന് ആസ്പദമായ സംഭവം നടന്നത് 2016-ലാണ്. കാട്ടാക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിക്ക് ശിക്ഷ സഭിച്ചത്. സമാനമായ മറ്റൊരു കേസിൽ നാലു ദിവസം മുൻപ് പ്രതിക്ക് ഇതേ കോടതി 13 വർഷം കഠിനതടവും 59000 രൂപ പിഴയും ശിക്ഷിച്ചിരുന്നു.
അതേസമയം, മറ്റൊരു കേസിൽ ആലപ്പുഴ ജില്ലാ കോടതി വിധി അനുസരിച്ച് ജയിൽശിക്ഷ അനുഭവിച്ചുവരികയാണ് യുവതി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡിആർ പ്രമോദ് ഹാജരായി.