കൊച്ചിയില്‍ ഇരുപത്തിനാലുകാരിയെ ഹോട്ടലുടമ ക്രൂരമായി മര്‍ദിച്ചു; ഹോട്ടലുടമയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ലോഡ്ജ് ഉടമ ക്രൂരമായി മര്‍ദിച്ചു. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമില്‍ വച്ചായിരുന്നു മര്‍ദനം. ഹോട്ടലുടമ ബെന്‍ ജോയ് (38), സുഹൃത്ത് ഷൈജു(44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയും ഹോട്ടലുടമ ബെന്‍ ജോയിയും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

എളമക്കര സ്വദേശിയായ ഇരുപത്തിനാലുകാരിക്ക് നേരെയാണ് ക്രൂര മര്‍ദ്ദനം നടന്നത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ഹോട്ടലുടമ യുവതിയുടെ കവിളില്‍ മൂന്ന് തവണ മര്‍ദ്ദിച്ചതായാണ് ആരോപണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രിയില്‍ യുവതിയും സുഹൃത്തുക്കളും ലോഡ്ജില്‍ ഏഴുപേര്‍ക്കായുള്ള മുറിയെടുത്തുവെന്ന് പോലീസ് പറയുന്നു. ഇവരില്‍ നാലുപേര്‍ മുറിയില്‍ ഇരുന്ന സമയത്ത് ലോഡ്ജ് ഉടമ കയറി വരികയും യുവതിയെയും സുഹൃത്തുക്കളോടും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത് ഇവര്‍ ചോദ്യം ചെയ്തതോടെ ലോഡ്ജ് ഉടമയും സുഹൃത്തും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

യുവതിയും സുഹൃത്തുമടക്കം എട്ട് പേരുണ്ടായിരുന്നു. ഇവര്‍ രണ്ട് റൂമുകളാണ് എടുത്തിരുന്നത്. രാത്രിയില്‍ ഇവര്‍ മുറിക്കുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നുവെന്നും തുടര്‍ന്ന് റൂം ഒഴിഞ്ഞ് പോകണമെന്നും ഹോട്ടലുടമ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് റൂം ഒഴിയാമെന്നും പണം തിരികെ നല്‍കണമെന്നും യുവതി ആവശ്യം ഉയര്‍ത്തി. ഇത് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ യുവതിയെ ഹോട്ടലുടമ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

Exit mobile version