തിരൂരിലെ വാഹനപരിശോധനയ്ക്കിടെ മുന്നിലെത്തിയത് കോഴിക്കോട് ബീച്ചിൽ നിന്നും മോഷണം പോയ ബൈക്ക്; ഇറങ്ങിയോടി മോഷ്ടാക്കൾ

തിരൂർ: കോഴിക്കോട് ബീച്ചിൽ നിന്നും മോഷണംപോയ ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധനക്കിടെ തിരൂരിൽ വെച്ച് കണ്ടെത്തി. മലപ്പുറം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പിഎ നസീറിന്റെ നിർദേശപ്രകാരം തിരൂർ സ്‌ക്വാഡ് നരിപ്പറമ്പ് ഭാഗത്ത് പട്രോളിങ് നടത്തവെയാണ് വാഹനം കണ്ടെത്തിയത്.

പരിശോധനയ്ക്കായി കൈ കാണിച്ചപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടതാണ് ബൈക്കിന് പിന്നിലെ മോഷണക്കഥ ചുരുളഴിയാൻ കാരണമായത്. കെഎൽ 10 എബി 2386 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ബജാജ് പൾസർ 180 ബൈക്ക് ചെന്നല്ലൂർ സ്വദേശിയായ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത ബജാജ് പൾസർ 180 ബൈക്ക് നിർത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോഴാണ് ഭയന്ന് കൊണ്ട് ബൈക്ക് ഓടിച്ചവർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയത്. ഇതോടെ സംശയംതോന്നിയ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പി അജീഷും വി.രാജേഷും വിശദമായി പരിശോധന നടത്തി. തുടർന്നാണ് വാഹനത്തിന്റെ ചേസിസ് നമ്പറും എൻജിൻ നമ്പറും വെച്ച് രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തിയത്.

ALSO READ- പഠനയാത്രയ്ക്കിടെ പത്താംക്ലാസ് വിദ്യാർത്ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോഷൂട്ട്; സർക്കാർ സ്‌കൂളിലെ പ്രധാനധ്യാപികയ്ക്ക് എതിരെ പരാതി; വിമർശനം

കഴിഞ്ഞദിവസമാണ് രാത്രിയിൽ കോഴിക്കോട് ബീച്ചിൽ ഈ ബൈക്ക് മോഷണം പോയത്. തുടർന്ന് ഉടമയായ ശ്രീരാജ് കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലും വെള്ളായണി പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.

ALSO READ- ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അസി. മോട്ടോർ ഇൻസ്‌പെക്ടർ മൊബൈലിൽ പകർത്തിയ പ്രതികളുടെ ഫോട്ടോ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി കൈമാറിയിട്ടുണ്ട്.

Exit mobile version