കൊല്ലത്ത് ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ജീവനൊടുക്കി

കൊല്ലം: പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു (27), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മകള്‍ ആരുഷ്മ (10) എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. വാക്കേറ്റത്തിന് പിന്നാലെയാണ് അഞ്ജുവിനെ രൂപേഷ് വാക്കത്തി കൊണ്ട് വെട്ടിയത്. അഞ്ജുവിന് തലയ്ക്ക് പിന്നില്‍ പരിക്കേറ്റു. മകള്‍ക്ക് കണ്ണിനാണ് പരിക്കേറ്റത്. അഞ്ജുവിന്റെയും മകളുടെയും നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് അടുക്കള ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടത്.

വീടിന് തീപിടിച്ചതാണെന്നാണ് അയല്‍വാസികള്‍ ആദ്യം കരുതിയത്. ഉടനെ തീ അണയ്ക്കാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്‌സിനെയും വിളിച്ചു. പിന്നാലെയാണ് രൂപേഷ് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് വ്യക്തമായത്. ഉടനെ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വെട്ടേറ്റ അഞ്ജുവും മകളും അപകടനില തരണം ചെയ്‌തെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് രൂപേഷ്. പത്തനാപുരം നടുകുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.

പത്തനാപുരം നടുക്കുന്ന് കുളങ്ങര നസീര്‍ ഖാന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രൂപേഷും കുടുംബവും. പത്തനാപുരം പോലീസും ഫയര്‍ഫോഴ്‌സുമെത്തി തീ അണച്ച് രൂപേഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രൂപേഷിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രൂപേഷിന്റെയും അഞ്ജുവിന്റെയും പ്രണയവിവാഹമായിരുന്നു.

Exit mobile version