ശബരിമല ഡ്യൂട്ടിയിൽ നിന്നും മുങ്ങി, സ്‌കൂൾ ബസ് ഓടിക്കാൻ പോയി കെഎസ്ആർടിസി ഡ്രൈവർ; ടിക്കറ്റ് നൽകാതെ യാത്ര അനുവദിച്ച് കണ്ടക്ടർമാർ;സസ്‌പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സാമ്പത്തികമായ നഷ്ടവും പ്രതിച്ഛായയ്ക്ക് കളങ്കവും വരുത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും സസ്‌പെന#്ഡ് ചെയ്തു. കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) ആണ് അന്വേഷണവിധേയമായി നടപടി എടുത്തത്.

പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എയു ഉത്തമൻ, വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രൻ, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പിഎസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടറായ പിഎം.മുഹമ്മദ് സാലിഹ് എന്നിവർക്ക് ആണ് നടപടി നേരിടേണ്ടി വന്നത്.

പ്രതീകാത്മക ചിത്രം

ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിർവഹിക്കാതെ സ്വകാര്യ സ്‌കൂളിന്റെ ബസ് ഓടിക്കാൻ പോയതിനാണ് പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എയു ഉത്തമനെ സസ്‌പെൻഡ് ചെയ്തത്. ക്രിമിനൽ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തതോടെ കെഎസ്ആർടിസിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രനെ സസ്‌പെൻഡ് ചെയ്തത്.

മാനുവൽ റാക്ക് ഉപയോഗിച്ച് സർവീസ് നടത്തവേ ക്രമക്കേട് നടത്തി പണാപഹരണം നടത്തിയ സംഭവത്തിലാണ് താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണിക്ക് എതിരെ നടപടി.

ALSO READ- പ്രണവ് ചോദിച്ചു, ഇനി താന്‍ വരുമ്പോള്‍ പ്രണവ് ജോലിയിലുണ്ടാകണമെന്ന് മാനേജറോട് യൂസഫലി

കൊച്ചുവേളിയിൽ നിന്നും കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തുന്നതിനിടെ നാലു പേരിൽ നിന്നും യാത്രക്കൂലി ഈടാക്കിയതിനു ശേഷം രണ്ടു പേർക്ക് മാത്രം ടിക്കറ്റ് നൽകിയ സംഭവത്തിലാണ് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പിഎസ് അഭിലാഷിന് സസ്‌പെൻഷൻ കിട്ടിയത്.

കോയമ്പത്തൂർ- കോതമംഗലം സർവീസ് നടത്തുന്നതിനിടെ ബസിലെ 17 യാത്രക്കാരിൽ ഒരാൾക്ക് മാത്രം ടിക്കറ്റു നൽകാതെ സൗജന്യയാത്ര അനുവദിച്ച് കെഎസ്ആർടിസിക്ക് വരുമാനനഷ്ടമുണ്ടാക്കിയതിനാണ് പാലക്കാട് യൂണിറ്റിലെ പിഎം മുഹമ്മദ് സാലിഹിനെ സസ്‌പെൻഡ് ചെയ്തത്.

Exit mobile version