പള്ളി തിരുനാളിന് വെടിക്കെട്ട് ഒഴിവാക്കണം; സമാഹരിച്ച പണം കൊണ്ട് പാവങ്ങൾക്ക് വീടുപണിത് നൽകണമെന്ന് തലശേരി അതിരൂപത

കണ്ണൂർ: പള്ളികളിൽ വരാനിരിക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണംകൊണ്ട് പാവങ്ങൾക്ക് വീടുപണിത് കൊടുക്കണമെന്ന് തലശ്ശേരി അതിരൂപതയുടെ നിർദേശം. ക്രിസ്മസിന് പിന്നാലെ തിരുനാൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിലാണ് അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

ആരാധനാലയങ്ങളിലെ വെടിക്കെട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പരാമർശിച്ചാണ് സർക്കുലർ. 289,559 വിശ്വാസികളുള്ള തലശ്ശേരി അതിരൂപതയ്ക്ക് കീഴിൽ 198 ഇടവകകളും 75 കുരിശുപള്ളികളും 314 ചാപ്പലുകളുമുണ്ട്. 50,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ ചെലവുള്ള വെടിക്കെട്ടാണ് തിരുനാളിന് പള്ളികളിൽ പൊതുവെ നടത്താറുള്ളത്.

ദൈവത്തെ പ്രീതിപ്പെടുത്താൻ ദൈവാലയങ്ങളിൽ പടക്കം പൊട്ടിക്കണമെന്ന് വിശുദ്ധ പുസ്തകങ്ങളിൽ പറയുന്നില്ല എന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവലിന്റെ പരാമർശവും സർക്കുലറിലുണ്ട്.

നിയമപ്രകാരം എക്സ്പ്ലോസീവ് ലൈസൻസ് നൽകേണ്ടത് കളക്ടറാണ്. ഇത് കിട്ടാൻ വേണ്ടുന്ന സുരക്ഷാ ക്രമീകരണങ്ങൾ എളുപ്പം ചെയ്യാൻ കഴിയില്ല. എല്ലാ ജില്ലകളിലും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

also read-‘മഹർ പെൺകുട്ടിക്കാണ് നൽകേണ്ടത്, ഡോ.ഷഹന ജീവനൊടുക്കിയപ്പോൾ ആവേശപൂർവം പ്രതികരിക്കുന്ന മതനേതൃത്വം കുറ്റകരമായ മൗനത്തിൽ’: എഎൻ ഷംസീർ

അനുമതി വാങ്ങാതെ വെടിക്കെട്ട് നടത്തിയാൽ പള്ളിവികാരി ഒന്നാം പ്രതിയായും കൈക്കാരൻമാരും കമ്മിറ്റി അംഗങ്ങളും കൂട്ടുപ്രതികളുമായി കേസ് രജിസ്റ്റർ ചെയ്യപ്പെടും. വെടിക്കോപ്പുകൾക്കുള്ള പണം ജീവകാരുണ്യപ്രവൃത്തികൾക്ക്, പ്രത്യേകിച്ച് ഭവനരഹിത വ്യക്തിക്ക് വീട് നിർമിച്ചുനൽകാൻ ഉപയോഗിച്ചാൽ അത് ശ്രേഷ്ഠമായ തിരുനാൾ ആഘോഷമാകുമെന്നാണ് സർക്കുലറിൽ പറയുന്നത്.

അസമയത്ത് ആരാധനാലയങ്ങളിൽ കരിമരുന്ന് പ്രയോഗം പാടില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ നവംബർ മൂന്നിനാണ് ഉത്തരവിട്ടത്. ഇത് പിന്നീട് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കിയിരുന്നു,

Exit mobile version