ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെവിട്ടു

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച േോശഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. കേസില്‍ പ്രതിയായ അര്‍ജുനെ(24) കോടതി വെറുതെവിട്ടു. പ്രതിയെ വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി പരാമര്‍ശം.

കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെ വിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

2021 ജൂണ്‍ 30നാണ് സംഭവം നടന്നത്. പ്രതി അര്‍ജുന്‍ അയല്‍വാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കഴുത്തില്‍ ഷാള്‍ മുറുക്കി ജനലില്‍ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ വെറുതെ വിട്ടത്.

അര്‍ജുന്‍ പെണ്‍കുട്ടിയെ മൂന്ന് വയസുമുതല്‍ പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. അര്‍ജുന്‍ കുടുംബവുമായി അടുപ്പമുള്ള ആളായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ അര്‍ജുന്റെ സംരക്ഷണത്തിലാണ് ഏല്‍പ്പിച്ചിരുന്നത്. വിധി അറിഞ്ഞതോടെ കോടതിക്ക് പുറത്ത് കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. നീതി നടപ്പായില്ലെന്ന് കുട്ടിയുടെ അമ്മയടക്കമുള്ളവര്‍ ആരോപിച്ചു. സുനില്‍ മഹേശ്വരന്‍ പിള്ളയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

Exit mobile version