‘പതിനാല് വര്‍ഷം കാത്തിരുന്ന കിട്ടിയ കുട്ടിയാണ്, കൊന്ന് കളഞ്ഞില്ലേ’; അതിവൈകാരികമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാവ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട സംഭവത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി കോടതി. കട്ടപ്പന അതിവേഗ കോടതിയുടെ വിധി കേട്ട് അതിവൈകാരികമായാണ് മാതാവ് പ്രതികരിച്ചത്.

പതിനാല് വര്‍ഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്ന കിട്ടിയ കുട്ടിയാണ്. അവളെ കൊന്ന് കളഞ്ഞില്ലേ. എന്റെ മോളെ കൊന്നത് സത്യമാ. അവനെ വെറുതെ വിടില്ല. ഇപ്പോള്‍ എന്ത് നീതിയാണ് കിട്ടിയേക്കുന്നേ?

‘നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളില്ലേ? ആ കുഞ്ഞിനാണ് ഈ ഗതി വന്നതെങ്കില്‍ നിങ്ങള്‍ക്ക് സങ്കടം തോന്നില്ലേ? അവനെ കോടതി വെറുതെ വിട്ടെങ്കിലും എന്റെ ഭര്‍ത്താവ് അവനെ വെറുതെ വിടില്ല. കാശ് കൊടുത്ത് അവന്‍ എല്ലാവരെയും വിലയ്ക്ക് വാങ്ങിയതാ മക്കളേ…’. കുട്ടിയുടെ മാതാവ് കോടതി മുറിയ്ക്ക് പുറത്ത് കരഞ്ഞുപറഞ്ഞു.

പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയില്‍ കോടതി വിധിക്കുകയായിരുന്നു. പ്രതിക്കെതിരായ കുറ്റം പോലീസിന് തെളിയിക്കാനായില്ലെന്ന് കട്ടപ്പന അതിവേഗ കോടതി വിധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

2021 ജൂണ്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയിരുന്നു.

2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസിയായ അര്‍ജുനെ പിടികൂടുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ പോലീസിന് മൊഴി നല്‍കിയത്. പീഡിപ്പിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമാണ് പ്രതി മൊഴി നല്‍കിയത് എന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

Exit mobile version