മകള്‍ ഉറങ്ങുന്ന മണ്ണും സ്വപ്ന വീടും നഷ്ടമാകും; ജപ്തി ഭീതിയില്‍ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ജപ്തി ഭീഷണിയില്‍. മകള്‍ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്ന വീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കള്‍. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ സംസ്‌കരിച്ചിരിക്കുന്നത്.

പലരുടേയും സഹായത്താലാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീയാക്കിയത്. ഇപ്പോഴും പണികള്‍ നടക്കുന്നുണ്ട്. ഇതിനിടയിലാണ് സ്ഥലം ഈടുവച്ച് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാല്‍ നോട്ടീസ് വന്നിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം രൂപയാണ് ബാങ്കില്‍ കെട്ടിവെക്കേണ്ടത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കൂടാതെ മാതാപിതാക്കള്‍ക്ക് മറ്റൊരു മകള്‍ കൂടി ഉണ്ട്. ആ മകളുടെ വിവാഹത്തിനായി എടുത്തതാണ് ബാങ്ക് വായ്പ. പീരുമേട് താലൂക്ക് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇതാണ് ഇപ്പോള്‍ ഏഴ് ലക്ഷം രൂപയില്‍ അധികമുള്ള ബാധ്യതയായി മാറിയിരിക്കുന്നത്.

Exit mobile version