‘കുഞ്ഞിന്റെ നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു’: നവജാത ശിശുവിനെ കൊലപ്പെടുത്തിയതില്‍ അമ്മയുടെ മൊഴി

തിരുവനന്തപുരം: ‘കുഞ്ഞിന്റെ നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു’, പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ മൊഴി. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാത്രി രണ്ടുമണിയോടെ ശ്രീദേവിനെ കാണാതായതോടെ, സജി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കിണറ്റിന്‍കരയില്‍ നിന്ന് കുഞ്ഞിന്റെ ടവല്‍ കിട്ടിയതോടെ, കിണറ്റില്‍ നോക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കിണറ്റില്‍ ഇറങ്ങിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വീടിന്റെ പിറകിലെ കിണറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് പോത്തന്‍കോട് പോലീസ് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു സുരിതയുടെ കുറ്റസമ്മതം. സാമ്പത്തിക പ്രയാസം കാരണം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിന്റെ നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു എന്ന് സുരിത മൊഴി നല്‍കി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നെന്നും പറയുന്നു.

Exit mobile version