കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജി വച്ച് ഡോ. ബിജു

തിരുവനന്തപുരം: സംവിധായകന്‍ ഡോ. ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോര്‍പ്പറേഷന്‍ മെമ്പര്‍ സ്ഥാനം രാജിവെച്ചു. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിജു പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന്റെ രാജി.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ബിജുവിനെ പരിഹസിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിയേറ്ററില്‍ ആളുകയറാത്ത സിനിമകള്‍ എടുക്കുന്ന ബിജുവിനെ പോലെയുള്ളവര്‍ക്ക് എന്ത് പ്രസക്തിയാണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം. ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങള്‍ എന്ന സിനിമയുടെ റിലീസ് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരിഹാസം.

ഐഎഫ്എഫ്‌കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ് അദൃശ്യജാലകങ്ങള്‍. തിയറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല എന്ന് പ്രതികരിച്ചുകൊണ്ട് ഡോ.ബിജു മറുപടിയും നല്‍കിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ എഫ്എഫ്‌കെയില്‍ ഡെലിഗേറ്റുകള്‍ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താന്‍ രഞ്ജിത്ത് ആളായിട്ടില്ലെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തെ പിന്തുണച്ചും രഞ്ജിത്തിനെ വിമര്‍ശിച്ചും രംഗത്തെത്തിയത്. ബിജുവിന്റെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഐഎഫ്എഫ്‌കെയില്‍ തന്റെ സിനിമ കാണാന്‍ നില്‍ക്കുന്ന ഡെലിഗേറ്റുകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. പിന്നാലെയാണ് രാജി.

Exit mobile version