കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; എഞ്ചിനീയറിങ് കോളേജിന് സമീപം 16 കിലോ കഞ്ചാവ് പിടികൂടി! രണ്ട് പേര്‍ അറസ്റ്റില്‍

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തളിപ്പറമ്പ്: കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട. ധര്‍മ്മശാല കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തളിപ്പറമ്പ് കാര്യാമ്പലത്ത് താമസിക്കുന്ന സി അലിഅക്ബര്‍(35), കുറുമാത്തൂരില്‍ താമസിക്കുന്ന ചുഴലിയിലെ സി ജാഫര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചൊവ്വാാഴ്ച രാവിലെയോടെയാണ് ഇവര്‍ പിടിയിലായത്. ആന്ധ്രാപ്രദേശത്ത് നിന്ന് കൊണ്ടുവരികയായിരുന്നു കഞ്ചാവ്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവും അതിന്റെ കണ്ണികളും പിടിയിലായത്. ബാഗിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനനടത്തുന്ന സംഘമാണിവരെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രതികളില്‍ അലി അക്ബര്‍ നേരത്തെ ഒരു കൊലക്കേസിലും മോഷണക്കേസുകളിലും പ്രതിയാണ്.

ചപ്പാരപ്പടവ് താഴെ എടക്കോം സ്വദേശിയായ അലി പെരിങ്ങോം സിആര്‍പി ക്യാമ്പിനടുത്ത് തങ്കമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തി കിണറില്‍ തള്ളിയ കേസിലാണ് മുന്‍പ് അറസ്റ്റിലായത്. അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നുമെന്ന് സംഘം അറിയിച്ചു.

Exit mobile version