മീന്‍ വണ്ടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്, കുടുക്കിയത് ‘ദൈവത്തിന്റെ കൈ’

തൃശ്ശൂര്‍: മീന്‍വണ്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 170 കിലോ കഞ്ചാവ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് മീന്‍വണ്ടിയിലെ രഹസ്യഅറയില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ ലഹരിമരുന്ന് മാഫിയ സംഘത്തിനു വേണ്ടി കഞ്ചാവ് കടത്തിയതാണെന്ന് സംശയിക്കുന്നു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ പരിശോധന. ‘മീന്‍ വണ്ടിയില്‍ കഞ്ചാവ് വരുന്നുണ്ട്. രണ്ടു പേരാണ് വണ്ടിയില്‍. തൃശൂര്‍ നെല്ലായിക്കാരാണ്. വണ്ടിയുടെ നമ്പര്‍ ഇതാണ്.’ ഇതായിരുന്നു എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ സന്ദേശം.

തുടര്‍ന്ന് മീന്‍വണ്ടി പിടികൂടാന്‍ വാണിയംമ്പാറ, ഇരുമ്പുപാലം എന്നീ സ്ഥലങ്ങളില്‍ രണ്ടു സംഘങ്ങളായി എക്‌സൈസ് സംഘം നിലയുറപ്പിച്ചു. മീന്‍ വണ്ടി വാളയാര്‍ കടന്നതായി നേരത്തെതന്നെ വിവരം കിട്ടിയിരുന്നു. എക്‌സൈസ് സംഘം ദേശീയപാതയിലേയ്ക്കു കയറി നിന്നു.

ഇരുമ്പുപാലത്ത് കുരുക്കുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങള്‍ക്ക് വേഗത്തില്‍ ഓടിച്ചു പോകാന്‍ കഴിയില്ല. എക്‌സൈസിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. മീന്‍ വണ്ടിയ്ക്കു മുമ്പില്‍ ഉദ്യോഗസ്ഥര്‍ ചാടി വീണു. ഡ്രൈവറേയും കൂട്ടാളിയേയും കയ്യോടെ പൊക്കി.

പിടിക്കപ്പെട്ടുവെന്ന് തോന്നിയപ്പോള്‍ ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം വിജയിച്ചില്ല. ഇരുമ്പുപാലത്തിനു സമീപമുള്ള വഴിയിലേക്ക് വണ്ടി കയറ്റിയിട്ടു. മീന്‍ പെട്ടികള്‍ പരിശോധിച്ചു. ഏറെ നേരം പരിശോധിച്ചിട്ടും ഓന്നും കിട്ടിയില്ല. കിട്ടിയ രഹസ്യവിവരം തെറ്റാണെന്നു വരെ എക്‌സൈസ് ഇന്റലിജന്‍സ് സംഘത്തിന് സംശയം തോന്നി.

വണ്ടിയിലുണ്ടായിരുന്ന രണ്ടുപേരെയും ചോദ്യം ചെയ്‌തെങ്കിലും ‘കഞ്ചാവില്ല സാറേ, ഇത് മീന് ഇറക്കിയ പെട്ടിയാണ്. ഇതില്‍ മീനിന്റെ മണമില്ലേ. വിശ്വസിക്കൂ’ എന്നായിരുന്നു ഇവരുടെ മറുപടി. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്ന് സംഘത്തിന് തോന്നി.

അതിനിടെയാണ് മീന്‍ വണ്ടിയില്‍ കയറിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈ ഡ്രൈവറുടെ കേബിനു പുറകിലുള്ള ഭാഗത്തു തട്ടിയത്. സ്റ്റീല്‍ അലമാരയുടെ പുറത്ത് കൈ കൊണ്ടാലുള്ള ശബ്ദമായിരുന്നു അപ്പോള്‍. വണ്ടിയില്‍ രഹസ്യ അറ ഉണ്ടെന്ന് സംശയമുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വണ്ടിയില്‍ രഹസ്യ അറ കണ്ടെത്തി. തുറന്നുനോക്കിയപ്പോള്‍ കണ്ടത് ഒട്ടേറെ പായ്ക്കറ്റുകളിലായി വെച്ച കഞ്ചാവാണ്. പ്രതികളെ ഇരുവരേയും വീണ്ടും സമഗ്രമായി ചോദ്യംചെയ്തു. 170 കിലോ കഞ്ചാവ് ആന്ധ്രയില്‍ നിന്ന് വാങ്ങിയതാണെന്ന് ഇരുവരും സമ്മതിച്ചു.

ആരു പറഞ്ഞാണ് ഇതു വാങ്ങിയതെന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇരുവരും സ്വയം കുറ്റമേറ്റു. രഹസ്യ അറയുണ്ടാക്കിയത് ഏതു വര്‍ക്‌ഷോപ്പിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വര്‍ക്‌ഷോപ്പ് ഉടമ കേസില്‍ സാക്ഷിയാകും. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

Exit mobile version