കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി അഭന്യയാണ് (18) മരിച്ചത്. വിദ്യാര്‍ഥികള്‍ കാത്തുനിന്ന സ്ഥലത്തേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാര്‍ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോണ്‍ ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഒരു ഭാഗത്ത് മാറിനിന്നു. ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റില്‍ നിര്‍ത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍പെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാര്‍ത്ഥികളും ബസ് സ്റ്റാന്റില്‍ സംഘടിച്ചു.

Exit mobile version