യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

കോഴിക്കോട്: യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെപോയ കേസില്‍ കെഎസ്ആര്‍ടിസിക്ക് 18,000രൂപ പിഴയിട്ട് ഉപഭോക്തൃകോടതി. കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീന്‍ കോച്ചാമ്പള്ളി നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയില്‍ നിന്ന് അദ്ദേഹത്തിന് അനുകൂല വിധിയുണ്ടായത്.

2024 ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുവണ്ണൂര്‍ സ്വകാര്യകോളേജിലെ ലൈബ്രേറിയനായ ജമാലുദ്ദീന്‍ കോയാസ് സ്റ്റോപ്പില്‍ നിന്നാണ് കോഴിക്കോട്-പാലക്കാട്ട് ടൗണ്‍ ടു ടൗണ്‍ ബസില്‍ വള്ളുമ്പ്രത്തേക്ക് ടിക്കറ്റ് എടുത്തത്. കൊട്ടുക്കര സ്റ്റോപ്പില്‍ ഇറങ്ങുന്നതിനായി ബസ് നിര്‍ത്താന്‍ ജമാലുദ്ദീന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ ബെല്ലടിച്ചെങ്കിലും ബസ് നിര്‍ത്താതെപോയി. ഒടുവില്‍ അടുത്ത സ്റ്റോപ്പായ കോളനിറോഡില്‍ ഇറക്കി വിടുകയായിരുന്നു.

ജമാലുദ്ദീന്‍ വക്കീലിനെ വെക്കാതെ സ്വയം കേസ് വാദിക്കുകയായിരുന്നു. യാത്രക്കാരനുണ്ടായ നഷ്ടങ്ങളുടെ പേരില്‍ 15,000 രൂപ നഷ്ടപരിഹാരം നല്‍കാനും 3000 രൂപ കോടതിച്ചെലവായി നല്‍കാനുമാണ് കമ്മിഷന്‍ ഉത്തരവിട്ടത്.

Exit mobile version