ദത്തെടുത്ത 12 വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി, വളര്‍ത്തച്ഛന് 109 വര്‍ഷം തടവ്, സംഭവം പത്തനംതിട്ടയില്‍

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന സംരക്ഷണത്തിനായി കൈമാറിയ തമിഴ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പത്തനംതിട്ട: ദത്തെടുത്ത 12 വയസുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വര്‍ഷം തടവ്. പത്തനംതിട്ട സ്വദേശിയായ പ്രതി ആറേകാല്‍ ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അതിവേഗ കോടതി ഉത്തരവിട്ടു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന സംരക്ഷണത്തിനായി കൈമാറിയ തമിഴ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അച്ഛനമ്മമാര്‍ മരിച്ച ശേഷമാണ് 12 വയസുകാരിയെ പ്രതിയ്ക്കും ഭാര്യയ്ക്കും ദത്ത് ലഭിച്ചത്.

2021 മാര്‍ച്ച് മുതല്‍ 14 മാസം പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരായാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ വകുപ്പുകള്‍, ബാലനീതി നിയമം എന്നിവ പ്രകാരമാണ് 109 വര്‍ഷം തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.

മരിച്ചുപോയ തമിഴ് ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന പന്ത്രണ്ട് വയസുകാരിയുടെ സംരക്ഷണം തോമസ് സാമുവേലിനു കിട്ടി. മക്കളില്ലാതിരുന്ന ദമ്പതികള്‍ സ്വന്തം വീട്ടിലാണ് കുട്ടിയെ വളര്‍ത്തിയത്. ഈ അവസരത്തിലാണ് പ്രതി കുട്ടിയോടെ മോശമായി പെരുമാറിയത്.

ഇതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഭാര്യ കിടപ്പിലായതോടെ 12 വയസുകാരിയെ വളര്‍ത്താനാകില്ലെന്ന് കാണിച്ച് ഇയാള്‍ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് തിരികെ നല്‍കി. തുടര്‍ന്ന്, മറ്റൊരു ദമ്പതികള്‍ പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. ഈ വീട്ടിലെ സ്ത്രീയോടാണ് പെണ്‍കുട്ടി ചൂഷണ വിവരം വെളിപ്പെടുത്തിയത്.

Exit mobile version