ബസിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം; അനില്‍ ആന്റണിയെ പ്രതിചേര്‍ത്തു

കാസര്‍കോട്: കുമ്പളയിലെ ബസിലെ തര്‍ക്കത്തിന്റെ വീഡിയോ മതവിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ച കേസില്‍ അനില്‍ ആന്റണിയെയും പ്രതി ചേര്‍ത്തു. ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികളും യാത്രക്കാരിയും തര്‍ക്കിക്കുന്ന വീഡിയോ വലിയ രീതിയില്‍ ഇത്തരേന്ത്യയിലടക്കം തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷനുകളോടെ എക്‌സില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ഈ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ കാസര്‍കോഡ് സൈബര്‍ പോലീസ് കേസു രജിസ്റ്റര്‍ ചെയ്തു. പിന്നാലെയാണ് ഈ കേസില്‍ ബിജെപി നേതാവ് അനില്‍ ആന്റണിയും പ്രതിയായിരിക്കുന്നത്.

എക്‌സില്‍ ഈ വീഡിയോ പങ്കിട്ട് അനില്‍ ആന്റണി വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. എംടി സിദ്ധാര്‍ഥന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ALSO READ- ഭൂപരിഷ്‌ക്കരണ നിയമ ലംഘനം: സന്തോഷ് മാധവന്റെ ഏഴ് എക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞിരുന്നു. ഇതിനെ ഒരു യാത്രക്കാരി ചോദ്യം ചെയ്യുകയും വിദ്യാര്‍ത്ഥിനികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.


ഇതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയെന്നാണ് കേസ്. ‘ആനന്ദി നായര്‍ എന്ന എക്സ് ഐഡിക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു.

Exit mobile version