കടുത്ത ശിക്ഷ നല്‍കണം, കേരളത്തിന്റെ മതേതര മഹിമ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതേ വിടരുത്, കളമശ്ശേരി സ്ഫോടനത്തില്‍ പ്രതികരിച്ച് കെടി ജലീല്‍ എംഎല്‍എ

kt jaleel| bignewslive

കൊച്ചി: കേരളത്തെ ഒന്നടങ്കം നടുക്കിയ കളമശേരി സ്ഫോടനത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കുറ്റക്കാര്‍ ഏതു മാളത്തില്‍ പോയി ഒളിച്ചിരുന്നാലും അവരെ നിയമത്തിന്റെ മുന്നില്‍ എത്രയും വേഗം എത്തിക്കണമെന്നും കെടി ജലീല്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. യഹോവാ സാക്ഷികളെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഇനിയുമുണ്ട് നിരവധി. ആ പഞ്ചപാവങ്ങളുടെ ജീവനെടുക്കാന്‍ ലക്ഷ്യമിട്ട് കളമശ്ശേരിയില്‍ ഉണ്ടാക്കിയ ബോംബ് സ്ഫോടനം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്നും കെടി ജലീല്‍ പറഞ്ഞു.

also read: കളമശ്ശേരി സ്‌ഫോടനം, ചികിത്സയിലുള്ളത് 52 പേര്‍, 12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ആറു പേരുടെ നില ഗുരുതരം

ആരായാലും അവര്‍ക്ക് നിയമം ഉറപ്പാക്കുന്ന കടുത്ത ശിക്ഷ നല്‍കണം. കേരളത്തിന്റെ മതേതര മഹിമ തകര്‍ക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും കോപ്പുകൂട്ടുന്ന ദുഷ്ട ശക്തികളെ ഒരു കാരണവശാലും വെറുതെ വിടരുതെന്ന് കുറിപ്പില്‍ പറയുന്നു.

കെടി ജലീലിന്റെ കുറിപ്പ്

കളമശ്ശേരിയിലെ സ്ഫോടനം: കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം.പ്രാര്‍ത്ഥനകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോടും ഒരു വെറുപ്പില്ലാതെ ജീവിക്കുന്നവര്‍. വര്‍ഗ്ഗീയത തൊട്ടു തീണ്ടാത്തവര്‍. ദേശാതിര്‍ത്തികളുടെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി എല്ലാവിഭാഗം മനുഷ്യരോടും സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന പരമസാത്വികര്‍. ഇസ്രായേലടക്കം പലരാജ്യങ്ങളിലും കൊടിയ പീഢനങ്ങള്‍ക്ക് ഇരയാകുന്നവര്‍.

പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങളില്ലാത്തവര്‍. പണത്തോട് ഒട്ടും ആര്‍ത്തിയില്ലാത്തവര്‍. അധികാര സ്ഥാനങ്ങളില്‍ അഭിരമിക്കാര്‍ മതത്തെ ദുരുപയോഗം ചെയ്യാത്തവര്‍. ശുപാര്‍ശകരുടെ വേഷമിട്ട് ഒരാളെയും സമ്മര്‍ദ്ദത്തിലാക്കാത്തവര്‍. എടുത്തുപറയത്തക്ക ഒരു വിദ്യാലയമോ ഏതെങ്കിലും കച്ചവടവല്‍കൃത സ്ഥാപനങ്ങളോ സ്വന്തമായി കൈവശം വെക്കാത്തവര്‍. ദൈവത്തോടുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഇടയാളനെ ആശ്രയിക്കാത്തവര്‍. കേരളീയ സമൂഹത്തിലെ ഒരു ന്യൂനാല്‍ ന്യൂനപക്ഷം.

തീര്‍ത്തും നിരുപദ്രവകാരികള്‍. ആരോടും ഒരു ഏറ്റത്തിനും നില്‍ക്കാത്തവര്‍. യഹോവാ സാക്ഷികളെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഇനിയുമുണ്ട് നിരവധി. ആ പഞ്ചപാവങ്ങളുടെ ജീവനെടുക്കാന്‍ ലക്ഷ്യമിട്ട് കളമശ്ശേരിയില്‍ ഉണ്ടാക്കിയ ബോംബ് സ്ഫോടനം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണ്.

കുറ്റക്കാര്‍ ഏതു മാളത്തില്‍ പോയി ഒളിച്ചിരുന്നാലും അവരെ നിയമത്തിന്റെ മുന്നില്‍ എത്രയും വേഗം എത്തിക്കണം. ആരായാലും അവര്‍ക്ക് നിയമം ഉറപ്പാക്കുന്ന കടുത്ത ശിക്ഷ നല്‍കണം. കേരളത്തിന്റെ മതേതര മഹിമ തകര്‍ക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും കോപ്പുകൂട്ടുന്ന ദുഷ്ട ശക്തികളെ ഒരു കാരണവശാലും വെറുതെ വിടരുത്.

Exit mobile version