ചെർപ്പുളശ്ശേരി: വിവാഹം കഴിഞ്ഞ് ആറാം നാളുണ്ടായ ദാരുണമായ അപകടത്തിൽ നവവരൻ മരണപ്പെട്ടത് താരാവേദനയായി. നെല്ലായ മോളൂർ തവളപ്പടിയിൽ വെച്ചാണ് നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് തെറിച്ചുവീണ് നവവരൻ മരിച്ചത്. കരുമാനാംകുറിശ്ശി പുത്തൻവീട്ടിൽ പുഷ്പരാജന്റെയും ഗീതയുടെയും മകൻ ജിബിൻ (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ തൃശ്ശൂർ കേച്ചേരി സ്വദേശിനി ശ്രീഷ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സിലാണ്.
ഇവരുടെ വിവാഹം ഒക്ടോബർ 18-നായിരുന്നു.മോളൂർ തവളപ്പടി ഇറക്കത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടമുണ്ടായത്. കേച്ചരിയിൽനിന്ന് കരുമാനാംകുറിശ്ശിയിലേക്ക് വരികയായിരുന്നു ഇരുവരും.
യാത്രയ്ക്കിടെ നിയന്ത്രണംവിട്ട ബൈക്ക് ചാലിലേക്കിറങ്ങി കയറിയശേഷം വീട്ടുമതിലിൽ ഇടിച്ചുകയറുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇരുവരേയും പരിസരവാസികൾ വാണിയംകുളത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല.
ശ്രീഷ്മയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജിബിന്റെ അച്ഛൻ പുഷ്പരാജൻ വയറിങ് ജോലിക്കാരനാണ്. സഹോദരൻ: ജിഷ്ണു.