മദ്യലഹരിയില്‍ ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോള്‍ ചെയ്തു, പിന്നാലെ ജീവനൊടുക്കി 38കാരന്‍

തിരുവനന്തപുരം: മദ്യപിച്ചശേഷം ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി യുവാവ്. തിരുവനന്തപുരത്താണ് സംഭവം. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് ആണ് മരിച്ചത്. ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ചതിന് പിന്നാലെയാണ് 38കാരന്‍ ജീവനൊടുക്കിയത്.

സുഹൃത്തിന്റെ വാടക വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടില്‍ വന്നിരുന്നു. ഇവിടെ വച്ച് രണ്ട് പേരും മദ്യപിച്ചു.

also read: കേരളത്തിന്റെ പോരാട്ട ചരിത്രത്തിലെ വിപ്ലവ സൂര്യന്‍, വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാംജന്മദിനം

തുടര്‍ന്ന് നസീര്‍ ഉറങ്ങി പോയി. ഇതിന് പിന്നാലെ രാത്രി 8 മണിയോടെയാണ് റിയാസ് ഫാനില്‍ കെട്ടിത്തൂങ്ങിയത്. മരിക്കുന്നതിന് മുമ്പ് റിയാസ് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോള്‍ ചെയ്തിരുന്നു. രാത്രി വൈകി ഉണര്‍ന്ന നസീറാണ് റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കണ്ട് ഞെട്ടിയ നസീര്‍ ഉടന്‍ തന്നെ വിവരം വാര്‍ഡ് മെമ്പറെയും നാട്ടുകാരെയും അറിയിച്ചു. ഉടന്‍ നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകും.

also read: തീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ അടുത്ത നാല് ദിവസം പെരുമഴ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മീന്‍ വില്‍പ്പന നടത്തിയാണ് റിയാസ് ഉപജീവനം നടത്തുന്നത്. ഇടയ്ക്ക് റിയാസ് ആത്മഹത്യ ചെയ്യുമെന്ന് ഭയപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നുണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും സംശയിക്കുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version