വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്തു, റെയില്‍വെ അടിപ്പാതയിലെ വെള്ളത്തില്‍ മുങ്ങി കാര്‍, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാര്‍ വെള്ളത്തില്‍ മുങ്ങി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ആണ് സംഭവം. റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് കാര്‍ മുങ്ങിയത്.

കാറില്‍ സഞ്ചരിച്ചിരുന്ന വയോധികന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിരുവന്‍വണ്ടൂര്‍ സ്വദേശി കൃഷ്ണന്‍ നമ്പൂതിരിയും മകളും ഭര്‍ത്താവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

also read: വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്; 70 ആപ്പുകള്‍ നീക്കം ചെയ്തു

തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് നടുക്കുന്ന സംഭവം. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. ഇവര്‍ അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാര്‍ മുന്നോട്ടെടുത്തത്.

എംസി റോഡിനെയും ടികെ റോഡിനെയും തമ്മില്‍ ബന്ധപ്പിക്കുന്ന തിരുമൂലപുരം-കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയില്‍വെ അടിപ്പാതയിലാണ് സംഭവം. കാര്‍ തിരിച്ചുകയറ്റാനാവാത്ത വിധം വെള്ളത്തിലകപ്പെട്ടു പോയിരുന്നു.

also read; ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ആബുലന്‍സ് പിക്കപ്പിലിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്

ഉടന്‍ തന്നെ കാര്‍ ഓഫായി വെള്ളത്തില്‍ മുങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മണിമലയാറില്‍നിന്ന് നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയില്‍ നിലവില്‍ അഞ്ചടിയോളം ഉയരത്തില്‍ വെള്ളമാണ്. ഇവിടെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.

Exit mobile version