കോട്ടയം: കോട്ടയത്ത് വായ്പ മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ നിരന്തരം ഭീഷണി മുഴക്കിയതോടെ വ്യപാരി ജീവനൊടുക്കി. ബാങ്കിന്റെ ഭീഷണിയെ തുടർന്നാണ് വ്യാപാരിയായ കോട്ടയം അയ്മനം സ്വദേശി കെ സി ബിനു(50) ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. കർണാടക ബാങ്കിൽ നിന്നാണ് ബിനു ലോണെടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാർ ഭീഷണി മുഴക്കാൻ തുടങ്ങി.
ബിനു എടുത്ത 5 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയത് രണ്ടു തവണ മാത്രമാണ്. തിരിച്ചടവ് മുടങ്ങിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു. തിരിച്ചടവിന് അവധി ചോദിച്ചെങ്കിലും തന്നിലെന്ന് ബിനുവിന്റെ കുടുംബം പറയുന്നു.
തിരിച്ചടവിന് സാവകാശം ചോദിച്ചിരുന്നെങ്കിലും ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ബാങ്ക് മാനേജർ മാനസികമായി തളർത്തിയെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ‘തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ല. വീട്ടിൽ വന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും കേട്ടില്ല’- എന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു. ബാങ്ക് മാനേജരാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകളും വെളിപ്പെടുത്തി.