ഓള്‍ഡ് ഏജ് ഹോമുകളെ കുറ്റകൃത്യമായി കാണുന്ന കാലം കടന്നുപോകും: ഏറ്റവും മികച്ച ഓള്‍ഡ് ഏജ് ഹോമുകളില്‍ മാതാപിതാക്കളെ ഏല്‍പ്പിക്കുന്ന മക്കള്‍ നന്മനിറഞ്ഞ മക്കളാവും

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ ഇതിഹാസ സംവിധായകന്‍ കെജി ജോര്‍ജ്ജ് അന്തരിച്ചത്. അവസാന നാളുകള്‍ അദ്ദേഹം വയോജന കേന്ദ്രത്തിലായിരുന്നു. ഇപ്പോഴിതാ ഓള്‍ഡ് ഏജ് ഹോമുകളെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
ഷിബു ഗോപാലകൃഷ്ണന്‍ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കുറിച്ച വാക്കുകളിങ്ങനെയാണ്.

ഒരുപക്ഷെ, മലയാളി ഇനി ഏറ്റവുമധികം പരിചയപ്പെടാന്‍ പോകുന്നത് ഓള്‍ഡ് ഏജ് ഹോമുകള്‍ ആയിരിക്കും. ഒരു കുറ്റകൃത്യം എന്നനിലയില്‍ അതിനെ കാണുന്ന കാലം കടന്നുപോകും. ഏറ്റവും മികച്ച ഓള്‍ഡ് ഏജ് ഹോമുകളില്‍ മാതാപിതാക്കളെ ഏല്‍പ്പിക്കുന്ന മക്കള്‍ നന്മനിറഞ്ഞ മക്കളാവും. മനുഷ്യര്‍ ആയകാലത്തു തന്നെ അവരുടെ ഓള്‍ഡ് ഏജ് ഹോം ജീവിതവും പ്ലാന്‍ ചെയ്യാന്‍ തുടങ്ങും എന്നാണ്
ഷിബു ഗോപാലകൃഷ്ണന്‍ കുറിച്ചത്.

കെജി ജോര്‍ജിന്റെ മരണത്തിനു മുന്‍പ് തന്നെ വിവാദവിഷയമായ ഒന്നാണ് അദ്ദേഹം താമസിച്ചിരുന്ന ഓള്‍ഡ് ഏജ് ഹോം. മലയാളിക്ക് കൂടുതല്‍ പരിചയം വൃദ്ധസദനമാണ്, അതുകൊണ്ടാവാം അതിനെ അങ്ങനെ തന്നെ മനസിലാക്കാനും വീട്ടുകാരുടെ ക്രൂരത എന്നനിലയില്‍ വിലയിരുത്താനും ഇടയായത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനാവാത്ത മക്കള്‍ അവരെ നടതള്ളുന്ന ഇടമെന്ന നിലയിലാണ് നമുക്ക് വൃദ്ധസദനങ്ങളെ പരിചയം. അത്തരത്തിലുള്ള നഗരവാസികളായ, സുഖാന്വേഷികളായ, ക്രൂരരും ധനാഢ്യരുമായ മക്കളുടെ സ്വാര്‍ത്ഥതയുടെ സ്മാരകങ്ങളാണ് നമുക്ക് വൃദ്ധസദനങ്ങള്‍.

ഒരുപക്ഷെ, മലയാളി ഇനി ഏറ്റവുമധികം പരിചയപ്പെടാന്‍ പോകുന്നത് ഓള്‍ഡ് ഏജ് ഹോമുകള്‍ ആയിരിക്കും. ഒരു കുറ്റകൃത്യം എന്നനിലയില്‍ അതിനെ കാണുന്ന കാലം കടന്നുപോകും. ഏറ്റവും മികച്ച ഓള്‍ഡ് ഏജ് ഹോമുകളില്‍ മാതാപിതാക്കളെ ഏല്‍പ്പിക്കുന്ന മക്കള്‍ നന്മനിറഞ്ഞ മക്കളാവും. മനുഷ്യര്‍ ആയകാലത്തു തന്നെ അവരുടെ ഓള്‍ഡ് ഏജ് ഹോം ജീവിതവും പ്ലാന്‍ ചെയ്യാന്‍ തുടങ്ങും, അതിനുള്ള സമ്ബാദ്യ പദ്ധതികളില്‍ ചേരും, ആരെയും ആശ്രയിക്കാതെ, മക്കളെ അവരുടെ ആകാശങ്ങള്‍ക്കു വിട്ടുകൊടുത്ത്, അവര്‍ അവരുടെ ജീവിതവും അടിച്ചുപൊളിക്കും.

ഇപ്പോള്‍ തന്നെ കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളും അച്ഛനും അമ്മയും മാത്രം താമസിക്കുന്ന വൃദ്ധസദനങ്ങളാണ്. മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന കേരളത്തിലെ വീടുകള്‍ പെരുകുകയാണ്. അവരില്‍ ഒരാള്‍ പോയാല്‍, കൂടെയുള്ളയാള്‍ തനിച്ചാവും. വൃദ്ധസദനത്തേക്കാള്‍ ഭീകരമായ ഒറ്റപ്പെടലും ഉത്തരവാദിത്തവും ആണ് വീടുകളുടെ ഏകാന്തതയില്‍ അവര്‍ അനുഭവിക്കുന്നത്. അവരെ അങ്ങനെ കെട്ടിയിടരുത്.

ആരെങ്കിലും അസുഖബാധിതരായാല്‍ മക്കള്‍ വന്നുനിന്നു നോക്കണമെന്നു മാതാപിതാക്കള്‍ പോലും ആഗ്രഹിക്കില്ല, അവര്‍ക്ക് അതിനു സാധിക്കില്ലെന്നു മറ്റാരേക്കാളും അവര്‍ക്കറിയാം. നിരന്തരം മെഡിക്കല്‍ കെയര്‍ വേണ്ടിവരുന്ന സാഹചര്യം കൂടി ആണെങ്കില്‍, അതുംകൂടി നല്ലനിലയില്‍ ലഭ്യമാകുന്ന മനുഷ്യരുടെ സാമീപ്യത്തിലേക്കു എത്തിച്ചേരുക എന്നത് വൈകാതെ ഒരു കുറ്റകൃത്യം അല്ലാതെയായി തീരും. കെയര്‍ ഗിവേഴ്‌സ് എന്നൊരു വിഭാഗമുണ്ട്.

കുടുംബത്തിലെ ആര്‍ക്കെങ്കിലും സുഖമില്ലാതെയായാല്‍ അവരെ നോക്കുന്നവരുടെ ജീവിതത്തെ കുറിച്ച് നമ്മള്‍ എല്ലായിപ്പോഴും സൗകര്യപൂര്‍വം മറക്കുകയാണ് ചെയ്യുക. പലപ്പോഴും വൈദഗ്ദ്യം ആവശ്യമുള്ള സേവനങ്ങള്‍ വേണ്ടിവരും, അതിനെല്ലാം പറ്റിയ ഒരിടമായി ഓള്‍ഡ് ഏജ് ഹോമുകള്‍ മാറും. ഇവിടെ ഞാന്‍ കാണുന്ന മനുഷ്യര്‍ ഏറ്റവും അധികം പ്ലാന്‍ ചെയ്യുന്നത് അവരുടെ വാര്‍ദ്ധക്യകാല ജീവിതമാണ്, മക്കളുടെ കല്യാണമോ, അതിനു വേണ്ടിവരുന്ന ചിലവോ, അവര്‍ക്കുള്ള സമ്ബാദ്യമോ, വീടോ ലോണോ അതിന്റെ ആജീവനാന്ത ബാധ്യതകളോ അല്ല. തന്നോളമായാല്‍ അതിന്റെ ഉത്തരവാദിത്തം അവരുടേതു മാത്രമാണ്.

കൈയിലുള്ളതെല്ലാം തൂത്തുപെറുക്കി മക്കളെ കല്യാണം കഴിപ്പിക്കുന്നതും കടംമേടിച്ചും ലോണെടുത്തും അവര്‍ക്കുവേണ്ടി വീടുവയ്ക്കുന്നതും നിര്‍ത്തി മനുഷ്യര്‍ അവരുടെ വാര്‍ദ്ധക്യകാല ജീവിതത്തെ കളറാക്കാന്‍ തുടങ്ങണം. ഓള്‍ഡ് ഏജ് ഹോമുകള്‍ അത്യാവശ്യം നല്ലചിലവുവരുന്ന ഏര്‍പ്പാടാണ്. അതിനും മക്കളെ ബുദ്ധിമുട്ടിക്കില്ല എന്നുപിടിവാശിയുള്ളവര്‍ സ്വന്തം സമ്പാദ്യത്തെ അതിനുവേണ്ടി കരുതുക, മക്കളോട് പോയി പണിനോക്കാന്‍ പറയുക.

Exit mobile version