പ്രശസ്ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു;വിയോഗം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ

കൊച്ചി: പ്രശസ്ത മലയാള സിനിമാ സംവിധായകൻ കെജി ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മലയാള സിനിമയിലെ പുതുയുഗ പുറവിക്ക് കാരണക്കാരനായ സംവിധായകരിൽ ഒരാളായിരുന്നു കെജി ജോർജ്. ഭരതനും പദ്മരാജനും സമകാലീനായിരുന്ന കെജി ജോർജ് അതുവരെയുണ്ടായിരുന്ന സിനിമാ ചേരുവകളെ മാറ്റിമറിക്കുകയായിരുന്നു.

1975ൽ സ്വപ്‌നാടനം എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറിയത്. ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. പിന്നീട് എക്കാലത്തേയും ക്ലാസികുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പിടി ചിത്രങ്ങൾ മലയാള സിനിമാ ലോകത്തിന് സമ്മാനിച്ചു.

ഉൾക്കടൽ, മേള, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപാലം, ഇരകൾ, മറ്റൊരാൾ തുടങ്ങിയ ചിത്രങ്ങളൊരുക്കി.

ALSO READ- സ്വന്തം അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ, പിൻവലിച്ചതിന് ഭീഷണി; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ടാക്‌സി ഡ്രൈവർ

ഒമ്പത് ചിത്രങ്ങൾക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. സിനിമാലോകത്തെ അണിയറപ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ സ്ഥാപകനും ചെയർമാനും ആയിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന വകുപ്പ് ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

2016ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെസി ഡാനിയേൽ പുരസ്‌കാരത്തിനും അർഹനായി. ഗായിക കൂടിയായ സൽമയാണ് ഭാര്യ. കെജി ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിൽ ‘ശരദിന്ദു’ എന്ന ഗാനം ആലപിച്ചതും സൽമയാണ്. മക്കൾ: താര ജോർജ്, അരുൺ ജോർജ്.

Exit mobile version