കേരളത്തിലെ കൊടും തണുപ്പിന് കാരണം വരാനിരിക്കുന്ന വരള്‍ച്ചയോ? ഈ അസാധാരണ കാലാവസ്ഥയ്ക്ക് പിന്നില്‍

ഈയടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത തരത്തിലുള്ള കൊടും തണുപ്പാണ് ഏതാനും ദിവസങ്ങളിലായി ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: കുറച്ചുദിനങ്ങളായി കേരളം തണുത്ത് വിറയ്ക്കുകയാണ്. ഈയടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത തരത്തിലുള്ള കൊടും തണുപ്പാണ് ഏതാനും ദിവസങ്ങളിലായി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊടിയ വരള്‍ച്ച വരുന്നതിനു മുന്നോടിയാണെന്ന തരത്തിലുള്ള സമൂഹ മാധ്യമ പ്രചാരണങ്ങളെ കാലാവസ്ഥാ കേന്ദ്രം തള്ളുകയും ചെയ്തു.

ഇന്ത്യ മുഴുവന്‍ അനുഭവപ്പെടുന്ന ശൈത്യത്തിന്റെ ഭാഗമാണ് സംസ്ഥാനത്തിലെ ഈ അതിശൈത്യം. ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യതരംഗം ഇന്ത്യ ഉള്‍പ്പടെയുള്ള മേഖലയിലേക്കു കടന്നതാണു രാജ്യവ്യാപകമായി തണുപ്പു കൂടാനിടയാക്കിയത്. ഈര്‍പ്പം കുറഞ്ഞതുമൂലം ഉച്ചസമയത്തു കടുത്ത ചൂടും അനുഭവപ്പെടുന്നുണ്ട്.

വരുന്ന 4 ദിവസം കൂടി മാത്രമേ അസ്വാഭാവികമായ തണുപ്പുണ്ടാകൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പതിവില്‍ നിന്നു വിപരീതമായി കുറഞ്ഞ താപനില ശരാശരിയില്‍ നിന്നു 2 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത്, കോട്ടയം ജില്ലയിലൊഴികെ മറ്റൊരിടത്തും റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയിട്ടില്ല. താപനില ശരാശരിയില്‍ ഇന്നലെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുനലൂരിലും കൊച്ചി വിമാനത്താവളത്തിലുമാണ്. 16.5 ഡിഗ്രി സെല്‍ഷ്യസ്.

എന്നാല്‍ പുനലൂരില്‍ കുറഞ്ഞ താപനിലയുമായി ബന്ധപ്പെട്ട റെക്കോര്‍ഡ് 12.9 ഡിഗ്രിയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് അറിയിച്ചു.

Exit mobile version