കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല; വ്യാഴാഴ്ച രാവിലെ ഒന്നിച്ച് അമ്പലത്തില്‍ പോയി വന്നതാണ്; അപര്‍ണയുടെ മരണത്തില്‍ സഞ്ജിത് പറയുന്നു

തിരുവനന്തപുരം: സീരിയല്‍-സിനിമാതാരം അപര്‍ണ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അപര്‍ണയുടെ ആത്മഹത്യയ്ക്ക് കാരണം
കുടുംബവഴക്കാണെന്ന ആരോപണങ്ങള്‍ തള്ളിയിരിക്കുകയാണ് ഭര്‍ത്താവ് സഞ്ജിത്.

കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സഞ്ജിത് പറയുന്നു. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് എത്തിയതാണ്. ലൊക്കേഷനിലും ഒന്നിച്ചാണ് പോയിരുന്നത്. ഇങ്ങനെ ചെയ്തത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്നും പറയുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ പുറത്തായിരുന്നെന്നും സഞ്ജിത് പറയുന്നു.

ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് എഫ്ഐആറിലെ ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന ബന്ധുക്കളുടെ മൊഴിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, അപര്‍ണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ തന്നെ വീട്ടില്‍ മടങ്ങിയെത്തിയെന്നും സഞ്ജിത് പറഞ്ഞു. സഹോദരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് അപര്‍ണയെ തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു. അപര്‍ണയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരിയുടെ മൊഴി.

Exit mobile version