ചുട്ടുപൊള്ളി കേരളം, അഞ്ച് ഡിഗ്രി വരെ കൂടാം, ആറുജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. ആറ് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും, കോട്ടയം ജില്ലയില്‍ 35°C വരെയും ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 33°C വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

also read: വിമാനത്തില്‍ ബോംബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു! സംഭവം നെടുമ്പാശ്ശേരിയില്‍

സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ അഞ്ചു ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യത. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നല്‍കി.

ദുരന്ത നിവാരണ അതോറിറ്റിയുടെ മറ്റ് നിര്‍ദേശങ്ങള്‍

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.

വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

Exit mobile version