ശുദ്ധ മര്യാദകേട്, വ്യക്തി അധിക്ഷേപം അംഗീകരിക്കില്ല; അച്ചു ഉമ്മന് എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ജെയ്ക്ക് സി തോമസ്

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെയുള്ള സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. അച്ചു ഉമ്മന് എതിരെയുള്ള സൈബര്‍ ആക്രമണം ശുദ്ധ മര്യാദകേടെന്ന് ജെയ്ക്ക് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ല. അന്തസുള്ളവര്‍ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് പറഞ്ഞു.

പുതുപ്പള്ളി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന വേളയില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങള്‍, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീര്‍ത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെയാണ് വലിയ പ്രതിഷേധം.

സൈബര്‍ അധിക്ഷേപത്തിനെതിരെ കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ തന്നെ രംഗത്തെത്തിയിരുന്നു. സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version