പുതുപ്പള്ളിയില്‍ മുഴങ്ങിയത് ലോക്സഭയിലേക്കുള്ള സൈറണ്‍: 20 ല്‍ 20 സീറ്റും നേടും, കെസി വേണുഗോപാല്‍

കോട്ടയം: പുതുപ്പള്ളിയില്‍ മുഴങ്ങിയത് 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സൈറണ്‍ ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 ല്‍ 20 സീറ്റും നേടും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് പുതുപ്പള്ളിയിലേത്. അതിന്റെ അംഗീകാരമാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ്-74,456, എല്‍ഡിഎഫ്-33,959, എന്‍ഡിഎ-6342 എന്നിങ്ങനെയാണ് വോട്ട്‌നില.

50,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് രഹസ്യമായി വെച്ച ടാര്‍ഗറ്റ്. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ആയിരിക്കും എന്ന് നേരത്തെ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഉപതിരഞ്ഞെടുപ്പ് വിജയം പി ജയരാജന്റെ ഉപതിരഞ്ഞെടുപ്പിലായിരുന്നു. 45,000ത്തിന് മുകളിലായിരുന്നു അത്.

ഉമ്മന്‍ചാണ്ടി എന്ന നേതാവിനോടുള്ള ജനങ്ങളുടെ ആദരവാണിത്. ജിവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയതിനേക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമാണിത്. ഇത്രയും വലിയ ഭൂരിപക്ഷം സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം കൂടിയാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ ധിക്കാരത്തിനെതിരായ, കേരള സര്‍ക്കാരിന്റെ ജീര്‍ണ്ണിച്ച ഭരണകൂടത്തിനെതിരായ അതിശക്തമായ ജനവികാരം മനസ്സില്‍ സൂക്ഷിച്ച ജനങ്ങളെയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്.

Exit mobile version