പിടികൂടിയ 19കാരനായ കാമുകനെ വിട്ടയക്കണം ; പോലീസുകാരെ ആക്രമിച്ചും അസഭ്യം പറഞ്ഞും പെൺകുട്ടി;സംഭവം ചങ്ങനാശ്ശേരിയിൽ

ചങ്ങനാശ്ശേരി: പോലീസ് പിടികൂടിയ ആൺസുഹൃത്തിനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് പോലീസിനുനേരേ പെൺകുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്എച്ച്ഒ ജി അനൂപ്, സിപിഒ ശെൽവരാജ് എന്നിവരുടെ നേരേയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്.

തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപം ശനിയാഴ്ച വൈകീട്ട് നാലിന് ആണ് സംഭവം. ഗോശാലപ്പറമ്പിൽ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്. ഈ സമയത്താണ് പെൺകുട്ടി പോലീസിന് നേരെ ചീറിയടുത്തത്. പിന്നീട് വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

വിഷ്ണുവിന് എതിരെ ബാറിൽ അക്രമം നടത്തിയതുൾപ്പെടെയുള്ള കേസ് ഉണ്ടെന്നു പോലീസ് പറഞ്ഞു.

വിഷ്ണുവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരംകിട്ടിയത്തോടെയാണ് പോലീസ് സംഘം ഇവിടെ എത്തിയത്.

തൃക്കൊടിത്താനം എസ് എച്ച് ഒ അനൂപ് ഡ്രൈവർക്കൊപ്പം സ്ഥലത്തെത്തി. തുടർന്ന് ചോദ്യംചെയ്യുകയും വിഷ്ണുവിനെ അറസ്റ്റുചെയ്ത് ജീപ്പിൽ കയറ്റുകയും ചെയ്യുകയായിരുന്നു.
ഈസമയം വിഷ്ണുവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയുംചെയ്തു. ഇതിനിടെയാണ് വിഷ്ണുവിനെ ജീപ്പിൽനിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ട പെൺകുട്ടി അതിക്രമം നടത്തിയതെന്ന് എസ്.എച്ച്‌.ഒ. പറഞ്ഞു.

Also read- തൃശ്ശൂര്‍ വൃദ്ധ സദനത്തില്‍ വെച്ച് വിവാഹം, ഒടുവില്‍ ലക്ഷ്മി അമ്മാളുവിനെ ഒറ്റയ്ക്കാക്കി കൊച്ചനിയന്‍ വിട വാങ്ങി

സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. സ്റ്റേഷനിൽ നിന്നുമെത്തിയ ശെൽവരാജ് ജീപ്പിന്റെ സൈഡിൽനിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോറടച്ചു. ഈ ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെൽവരാജിനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു.

Exit mobile version